കർണാടകയിലും തമിഴ്നാട്ടിലും കുപ്രചാരണം: വയനാടൻ ടൂറിസം തളരുന്നു
1396129
Wednesday, February 28, 2024 5:26 AM IST
കൽപ്പറ്റ: തത്പര കക്ഷികൾ തമിഴ്നാട്ടിലും കർണാടകയിലും നടത്തുന്ന കുപ്രചാരണം വയനാട്ടിൽ ടൂറിസം മേഖലയെ തളർത്തുന്നു. ജില്ലയിൽ വിനോദസഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തിയെന്ന മട്ടിലുള്ള പ്രചാരണമാണ് വിനോദസഞ്ചാര മേഖലയ്ക്കു വിനയായതെന്നു വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് കെ.പി. സെയ്തലവി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ എന്നിവർ പറഞ്ഞു.
വന്യജീവി ആക്രമണങ്ങളെത്തുടർന്ന് സമീപകാലത്തുണ്ടായ ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിനു കീഴിൽ ജില്ലയിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കയാണ്. കുറുവ ദ്വീപ്, വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി, മുത്തങ്ങ ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും. വൈദ്യുതി വകുപ്പിനു കീഴിലുള്ള ബാണാസുര ഹൈഡൽ ടൂറിസം സെന്റർ തൊഴിലാളി സമരം മൂലം ഒരു മാസമായി പ്രവർത്തിക്കുന്നില്ല.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിനു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിൽ സഞ്ചാരികൾക്ക് പ്രവേശനം. വയനാട്ടിൽ വിനോദസഞ്ചാരം വിലക്കിയെന്ന കുപ്രചാരണം ഈ പശ്ചാത്തലത്തിലാണ് അയൽ സംസ്ഥാനങ്ങളിൽ നടക്കുന്നത്.
ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി ടൂറിസം അസോസിയേഷൻ ജില്ലാ ട്രഷറർ കെ. സെയ്ഫു വൈത്തിരി, ബത്തേരി താലൂക്ക് സെക്രട്ടറി എൻ. അൻവർ സാദത്ത്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ആർ. അസ്ലം ബാവ, സെക്രട്ടറി യു. സുബൈർ എന്നിവർ പറഞ്ഞു.
പരീക്ഷക്കാലമായതിനാൽ സംസ്ഥാനത്തെ ഇതര ജില്ലകളിൽനിന്നുള്ള സന്ദർശകരുടെ എണ്ണവും കുത്തനെ കുറഞ്ഞു. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവിടങ്ങളിൽ പേരിനു മാത്രമാണ് സന്ദർശകർ തങ്ങുന്നത്. ദിവസങ്ങളായി നിത്യച്ചെലവിനുള്ള വരുമാനം പോലും ഈ സ്ഥാപനങ്ങൾക്കു ലഭിക്കുന്നില്ല.
സഞ്ചാരികളുടെ ഒഴുക്ക് നിലച്ചത് ഹോട്ടൽ വ്യവസായത്തെയും ബാധിച്ചു. വിനോദസഞ്ചാര മേഖലകളിലുള്ള ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് മെസ് ഹൗസ്, സ്റ്റേഷനറി-കരകൗശല വസ്തു പീടിക, പഴക്കട തുടങ്ങിയവ നടത്തുന്നവരെയും സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ബാധിച്ചു.
ടൂറിസ്റ്റ് ടാക്സി-ഓട്ടോ ഉടമകളും ഡ്രൈവർമാരും ഗതികേടിലാണ്. 1,600 ഓളം സംരംഭകർ അംഗങ്ങളായതാണ് വയനാട് ടൂറിസം അസോസിയേഷൻ. വയനാട് ടൂറിസം ഓർഗനൈസേഷൻ ഉൾപ്പെടെ സംരംഭകരുടെ സംഘടനകൾ ജില്ലയിൽ വേറെയും ഉണ്ട്. ശരാശരി 10 ജീവനക്കാരാണ് ഓരോ സംരംഭത്തിലും. ഇവരുടെ ജീവിതവും പ്രതിസന്ധിയിലാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിലെ തടസം എന്തെന്ന് വനം അധികാരികൾ വ്യക്തമാക്കുന്നില്ലെന്ന് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബാണാസുര ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിലാളി സമരം ഒത്തുതീർക്കുന്നതിൽ അധികാരികൾക്കു ശുഷ്കാന്തിയില്ലെന്ന് അവർ കുറ്റപ്പെടുത്തി.
വനം വകുപ്പിനു കീഴിലുള്ളതടക്കം ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുപ്രവർത്തിക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 29ന് സംയുക്തമായി കളക്ടറേറ്റ് മാർച്ചും ധർണയും നടത്താൻ വയനാട് ടൂറിസം അസോസിയേഷനും കഐച്ച്ആർഎ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.