അയ്യപ്പന്റെ മരണത്തിനു ഉത്തരവാദികൾ ബാങ്ക് അധികാരികളെന്ന് കർഷക കോണ്ഗ്രസ്
1394912
Friday, February 23, 2024 5:59 AM IST
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിലെ ഇരുത്തിലോട്ട് ചെന്പൻകാലായിൽ അയ്യപ്പന്റെ മരണത്തിന് ഉത്തരവാദികൾ ബാങ്ക് അധികൃതരാണെന്ന് കർഷക കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ബാങ്ക് ജീവനക്കാർ ബുധനാഴ്ച വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെയാണ് മനോവിഷമം മൂലം അയ്യപ്പൻ മരിച്ചത്. അയ്യപ്പൻ 13 സെന്റ് പുരയിടം പണയംവച്ച് പ്രമുഖ ബാങ്കിന്റെ കേണിച്ചിറ ശാഖയിൽനിന്നു 2017ലും 2021 ലുമായി എടുത്ത വായ്പയിൽ പത്ത് ലക്ഷത്തോളം രൂപ കുടിശികയാണ്.
കാൻസർ ബാധിതനായ അയ്യപ്പനു ചികിത്സയ്ക്ക് ലക്ഷക്കണക്കിനു രൂപയാണ് ചെലവായത്. തകർന്നുവീഴാറായ വീട്ടിലാണ് വയോധികനായ അയ്യപ്പനും ഭാര്യയും കഴിയുന്നത്. ബാങ്ക് അധികൃതരുടെ മനുഷ്വത്യരഹിതമായ ഇടപെടലാണ് അയ്യപ്പന്റെ മരണത്തിനു ഇടയാക്കിയത്.
വായ്പ പൂർണമായും ഏഴുതിത്തള്ളി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബാങ്കിന്റെ കേണിച്ചിറ ശാഖ ഉപരോധിക്കുമെന്നും കർഷക കോണ്ഗ്രസ് ഭാരവാഹികൾ പറഞ്ഞു. പി.എം. സുധാകരൻ, കെ.ജി. ബാബു, വർഗീസ് മുരിയങ്കാവിൽ, പരിതോഷ് കുമാർ, കെ.ടി. രാജൻ എന്നിവർ പങ്കെടുത്തു.