ബോസ്പറയിൽ ഗോത്ര വിഭാഗക്കാർ കാത്തിരിപ്പു സമരം നടത്തി
1394705
Thursday, February 22, 2024 5:22 AM IST
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗോത്ര വിഭാഗക്കാർ ദേവർഷോല പഞ്ചായത്തിലെ ബോസ്പറയിൽ കാത്തിരിപ്പു സമരം നടത്തി. സിപിഐക്ക് കീഴിൽ പ്രവർത്തിക്കുന്ന തമിഴ്നാട് ആദിവാസി മുന്നേറ്റ സംഘത്തിന്റെ നേതൃത്വത്തിലാണ് രാവിലെ പത്ത് മുതൽ വൈകിട്ട് നാലു വരെ സമരം നടത്തിയത്.
മുതുമല കടുവാ സങ്കേതത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, പുനരധിവാസ പദ്ധതിയിൽ നടന്ന അഴിമതി അന്വേഷിക്കുക, കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുക, മുതുമലയിൽ നിന്ന് മാറ്റി പാർപ്പിച്ച കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക,
പുനരധിവസിപ്പിക്കപ്പെട്ട സ്ഥലങ്ങൾക്ക് പട്ടയം നൽകുക, നഷ്ടപരിഹാര തുക എല്ലാവർക്കും കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാഗംപള്ളി, മുതുകുളി, മണ്ടേക്കര, ഗുണ്ടിത്താൽ, നെല്ലിക്കര, പുലിയാലം ഭാഗങ്ങളിലെ ഗോത്ര വിഭാഗക്കാരും മൗണ്ടാടൻ ചെട്ടിമാരും ഉൾപ്പെടെ 400ഓളം പേർ സമരത്തിൽ പങ്കെടുത്തു.
തമിഴ്നാട് ആദിവാസി മുന്നേറ്റ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ഗുണശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. കമലാക്ഷി അധ്യക്ഷത വഹിച്ചു. സിപിഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി എ. മുഹമ്മദ് ഗനി, കെ. മഹേന്ദ്രകുമാർ, ശെൽവരാജ്, ദേവദാസ്, സുരേഷ്, സി.കെ. മണി, വി.കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു.
വിവരമറിഞ്ഞ് ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാർ, ഗൂഡല്ലൂർ ഡി വൈഎസ്പി ശെൽവരാജ്, എസിഎഫ് കറുപ്പയ്യ, തഹസിൽദാർ രാജേശ്വരി എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഒരാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പോലീസ് മേധാവി,
ഡിഎഫ്ഒ എന്നിവരെ കൂടി പങ്കെടുപ്പിക്കുന്ന യോഗം വിളിച്ചു ചേർക്കുമെന്നും അതിൽ ഇതിനായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും അധികാരികൾ സമരക്കാർക്ക് ഉറപ്പ് നൽകി. ഇതേത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.