പുൽപ്പള്ളി: ശാസ്ത്രീയമായ അറവു ശാലയും മാംസ വിപണന സംവിധാനവും ഒരുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ജനറൽ, എസ്ടി വിഭാഗത്തിലെ കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി.
15,000 രൂപ വിലമതിക്കുന്ന പോത്തുകുട്ടികളെയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളിയെ സംബന്ധിച്ച് പദ്ധതി നിർവഹണത്തിന് അനുകൂലമായ ഘടകങ്ങളാണ്.
പട്ടികവർഗ വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, ശ്രേയസ് തുടങ്ങിയ ഏജൻസികളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം, റീ ബിൽഡ് കേരള പദ്ധതികളുമായി സംയോജിപ്പിച്ച് പദ്ധതി നടത്താനാണ് ലക്ഷ്യമിടുന്നത്. പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പോത്തു വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീദേവി മുല്ലക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വാർഡ് അംഗം ജോഷി ചാരുവേലിൽ, അംഗങ്ങളായ അനിൽ സി. കുമാർ, ജോമറ്റ് കോതവഴിക്കൽ, സോജിഷ് സോമൻ, രാജു തോണിക്കടവ് എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, പദ്ധതി കോ ഓർഡിനേറ്റർ എ.കെ. രമേശൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സുനിത, ബിനോയി ജെയിംസ്, പി.കെ. രതീഷ്, ജീവനക്കാരായ വി.എം. ജോസഫ്, പി.ആർ. സന്തോഷ് കുമാർ, പി.എസ്. മനോജ് കുമാർ തുടങ്ങിയവർ പോത്തു കുട്ടികൾക്കുള്ള കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്, സൗജന്യ മരുന്നു വിതരണം, ഇൻഷ്വറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.