കൽപ്പറ്റ: ഇടതുസർക്കാരിന്റെ കപട ബജറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഇന്ധന സെസ് വലിയ തോതിൽ വർധിപ്പിക്കുകയും സമസ്ത മേഖലകളിലും നികുതി വൻതോതിൽ വർധിപ്പിക്കുകയും ചെയ്ത ബജറ്റ് ജനക്ഷേമത്തിനല്ല, പകരം ജനങ്ങളുടെ നടുവൊടിക്കുന്നതും ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നതുമാണ്.
സാധാരണക്കാർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഇടതുസർക്കാർ അവതരിപ്പിച്ച ബജറ്റ് യുക്തിക്ക് നിരക്കാത്തതും കാപട്യം നിറഞ്ഞതും വഞ്ചനാപരവുമണ്.
വയനാടൻ ജനതയുടെ യാത്ര ദുരിതത്തിനും വന്യമൃഗശല്യത്തിനും ആരോഗ്യ പാരിപാലനത്തിനും ബജറ്റിൽ തുക മാറ്റിവയ്ക്കാത്തത് വായനാടിനോടുള്ള കടുത്ത അവഗണനയ്ക്ക് ഉദാഹരണമാണ്. പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സാന്പത്തിക മേഖലയിൽ കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമാക്കാൻ ശ്രമിക്കുന്ന ബജറ്റാണ് പിണറായി സർക്കാർ സംസ്ഥാനത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്നും വയനാടിന്റെ വികസനങ്ങൾക്കാവശ്യമായ ഫണ്ട് ബജറ്റിലുൾക്കൊള്ളിച്ചും ഇന്ധന സെസ് പിൻവലിച്ചും സംസ്ഥാന ബജറ്റ് ഭേദഗതി കൊണ്ടുവരണമെന്നും ധർണ ഉദ്ഘാടനം ചെയ്ത് കെപിസിസി ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ ആവശ്യപ്പെട്ടു.
ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തിയത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ , അഡ്വ.എൻ.കെ. വർഗീസ്, പി.പി. ആലി, അഡ്വ.ടി.ജെ. ഐസക്ക്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, ബിനു തോമസ്, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, അഡ്വ.പി.ഡി. സജി, പോൾസണ് കൂവക്കൽ, പി.എം. സുധാകരൻ, എക്കണ്ടി മൊയ്തൂട്ടി, വിജയമ്മ, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, രാജേഷ് കുമാർ, ഗോകുൽദാസ് കോട്ടയിൽ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധിയാളുകൾ ധർണയിൽ പങ്കെടുത്തു.