കൽപ്പറ്റ: താമരശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് മുടിപ്പിൻ വളവുകളുടെ വികസനത്തിന് ആവശ്യമായ വനഭൂമി 2018ൽ വിട്ടുകിട്ടിയിട്ടും പ്രവൃത്തി നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു യുഡിഎഫ് സംസ്ഥാന കണ്വീനർ എം.എം. ഹസൻ. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു സത്വര പരിഹാരം കാണുക, ചുരം ബൈപാസ് യാഥാർഥ്യമാക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് നിർമാണം പൂർത്തിയാക്കുന്നതിന് വനഭൂമി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ലക്കിടിയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല അസാധാരണ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രദേശം വികസിക്കണമെങ്കിൽ വിവിധതലങ്ങളിലുള്ള ഗതാഗത സംവിധാനങ്ങളുണ്ടാകണം. അത് ജില്ലയ്ക്കില്ല. ദേശീയപാത 766ലെ രാത്രിയാത്ര നിയന്ത്രണത്തിന്റെ തിക്തഫലങ്ങൾ ഒരു പതിറ്റാണ്ടായി ജനം അനുഭവിക്കുകയാണ്. നഞ്ചൻഗോഡ്-നിലന്പൂർ റെയിൽ പദ്ധതി ഇടതു സർക്കാർ അട്ടിമറിച്ചു. താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുന്പോൾ ജനങ്ങൾ അനുവഭിക്കുന്നതു കടുത്ത പ്രയാസമാണ്. ഇത് കണ്ടില്ലെന്നു നടിക്കുകയാണ് ഭരണാധികാരികൾ.
വന്യമൃഗശല്യം ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. കാർഷിക മേഖലയിലെ മുരടിപ്പു മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ആധുനിക ചികിത്സാസൗകര്യങ്ങളുടെ അഭാവം ജില്ലയിലെ ജനങ്ങളെ വലയ്ക്കുകയാണെന്നും ഹസൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദാജി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കർ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രാഹം, നേതാക്കളായ കെ.കെ. വിശ്വനാഥൻ, പി.പി. ആലി, കെ.എൽ. പൗലോസ്, ഗോകുൽദാസ് കോട്ടയിൽ, എം.എ. ജോസഫ്, ടി. ഹംസ, യഹിയാഖാൻ തലക്കൽ, കെ.കെ. നസീമ, കെയെംതൊടി മുജീബ്, പി. ബാലൻ, പി.പി. റെനീഷ് വി.ജി. ഷിബു, ഓമന രമേശ്, കമല രാമൻ, ബീന തങ്കച്ചൻ, സലീം മേമന, എ.എ. വർഗീസ്, വി.എ. മജീദ്, മാണി ഫ്രാൻസിസ്, പി.കെ. അബ്ദുറഹിമാൻ, ബിനു തോമസ്, നജീബ് കരണി, മുഹമ്മദ് ബഷീർ, സീത വിജയൻ, ഉഷ തന്പി, കെ.ബി. നസീമ, എൻ.കെ. റഷീദ്, ആർ. ഉണ്ണികൃഷണൻ, വി.എൻ. ശശീന്ദ്രൻ, ജ്യോതിഷ് കുമാർ, ചുരം സംരക്ഷണ സമിതി ഭാരവാഹി ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.