മാനന്തവാടി: 41-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആറു മുതൽ ഒന്പതു വരെ കണിയാരം ഫാ.ജികെഎം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ടിടിഐ, സാൻജോ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നടത്തും. ആറിനു സ്റ്റേജ് ഇതര ഇനങ്ങളിലും തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റേജ് ഇനങ്ങളിലുമാണ് മത്സരങ്ങൾ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 4,000 ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. ഏഴിനു വൈകുന്നേരം നാലിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും. ഡോ.ശ്യാം സൂരജ് , അഖിൽദേവ് എന്നിവർ വിശിഷ്ടാതിഥികളാകും. ഒന്പതിനു ഉച്ചകഴിഞ്ഞ് മൂന്നിനു സമാപന സമ്മേളനം ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും. മാനന്തവാടി, വൈത്തിരി, ബത്തേരി ഉപജില്ലാതല കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്.
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പെന്നു സംഘാടകസമിതി ഭാരവാഹികളുമായ മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശിപ്രഭ, ഫാ.ജികെഎം സ്കൂൾ പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ, പിടിഎ പ്രസിഡന്റ് മനോജ്, ജനപ്രതിനിധികളായ പി.വി.എസ്. മൂസ, പി.വി. ജോർജ്, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, നജീബ് മണ്ണാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 14 വേദികളിലാണ് മത്സരങ്ങൾ നടക്കുക. ലഹരിക്കെതിരേ മെഗാ ബാനർ കാന്പയിൻ ആറിനു വൈകുന്നേരം 3.30ന് കലോത്സവ നഗരിയിൽ നടത്തും. മേള വിളംബര ജാഥ നാളെ വൈകുന്നേരം നാലിനു താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച് ഗാന്ധി പാർക്കിൽ സമാപിക്കും.