സർക്കാർ പ്രഖ്യാപനത്തിനും ഒരു മുഴം മുമ്പേ കൊടിയത്തൂർ; കാൻസർ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
1511970
Friday, February 7, 2025 4:59 AM IST
കൊടിയത്തൂർ: സമൂഹത്തിൽ കാൻസർ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവാൻമാരാക്കുക, രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകുക എന്നീ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിന്റെ ഈ മാതൃക പദ്ധതി മാസങ്ങൾക്ക് മുമ്പ് തന്നെ നടപ്പാക്കാൻ നടപടി സ്വീകരിച്ചപ്പോൾ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരും ഇത്തരത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നു.
സ്ത്രീകളിൽ ഗർഭാശയഗള കാൻസർ, സ്തനാർബുദം എന്നിവ വ്യാപകമാവുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ സർവേ നടത്തി പരിശോധന ക്യാമ്പുകൾ നടത്തണമെന്ന നിർദേശം നൽകിയത്. എന്നാൽ, ഇതിന് മുമ്പ് തന്നെ പദ്ധതി തുടങ്ങാനായതിൽ സന്തോഷമുണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. നേരത്തെ സർവേ നടത്തി അവരിൽ നിന്ന് തെരഞ്ഞെടുത്തവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊടിയത്തൂർ പഞ്ചായത്തിന്റെയും കൊടിയത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും ചെറുവാടി സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കാൻസർ രോഗ പരിശോധന ക്യാമ്പ് നടന്നത്.
2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി എംവിആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ കൊടിയത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ, സ്തനാർബുദം എന്നീ രോഗങ്ങളുടെ സ്ക്രീനിംഗ് പരിശോധനയും നടന്നു.
ചടങ്ങിൽ ആരോഗ്യം ആനന്ദം പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ അധ്യക്ഷയായി.
ചെറുവാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ടി.ഒ. മായ, കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആരതി, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയശ്രീ, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.