കെഎസ്ഇബി അനാസ്ഥയില്‍ യുവാവിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
1424952
Sunday, May 26, 2024 4:22 AM IST
കോഴിക്കോട്: കെഎസ്ഇബിയുടെ അനാസ്ഥയില്‍ കോഴിക്കോട് കട വരാന്തയിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് ആക്ഷന്‍ കമ്മിറ്റി.
കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സംഭവം സ്വാഭാവിക മരണമാക്കി മാറ്റാനാണ് പോലീസ് നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തണം.
ഈ ആവശ്യമുന്നയിച്ച് ഈ മാസം 30-ന് കോഴിക്കോട് വൈദ്യുത ഭവനിലേക്ക് മാർച്ച് നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഈ മാസം 19ന് അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. 19കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്കൂട്ടർ കേടായതിനെതുടര്‍ന്ന് വാഹനം കട വരാന്തയിലേക്ക് കയറ്റിവച്ച് സഹോദരനെ കാത്തുനിൽക്കുകയായിരുന്നു.
ഇതിനിടെയാണ് ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൂണിൽ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയിൽ പറഞ്ഞിട്ടും നടപടി എടുത്തില്ല എന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്നാണ് റിജാസിന്റെ ബന്ധുക്കളുടെ ആരോപണം.
സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥർ ഒന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിംഗിലും അതുപോലെ സര്‍വീസ് വയറിലും ചോര്‍ച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍. നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്.
ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. അതുപോലെ തന്നെ കടയില്‍ വയറിംഗില്‍ പ്രശ്നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബൾബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും കെഎസ്ഇബി സംശയിക്കുന്നുണ്ട്.