സ്കൂള്‍ കാലം വരവായി, സൂപ്പര്‍ ഹിറ്റായി സഹകരണവകുപ്പിന്റെ സ്കൂള്‍ ചന്തകള്‍
1424802
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: സ്കൂളുകള്‍ തുറക്കാനൊരുങ്ങുകയാണ്. പുത്തനുടുപ്പും ബാഗും കുടകളുമായി എത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സ്കൂളുകള്‍. പൊതുവിപണിയെക്കാൾ മികച്ച വിലക്കുറവും ഉന്നത ഗുണമേന്മയുമുള്ള സ്കൂൾ സാധനങ്ങളുടെ വൺ സ്റ്റോപ്പ് സെന്ററുകളായി മാറിയിരിക്കുകയാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്കൂള്‍ ചന്തകള്‍.
സംസ്ഥാനത്തുടനീളം 500 സ്കൂൾ മാർക്കറ്റുകളുണ്ട്. 172 എണ്ണം ത്രിവേണി സൂപ്പർ മാർക്കറ്റുകളായും 328 എണ്ണം സംസ്ഥാന സഹകരണ സംഘങ്ങൾ മുഖേനയുമാണ് നടത്തുന്നത്. കോഴിക്കോട് 45 സ്ഥലങ്ങളിലുള്ള സ്കൂൾ മാർക്കറ്റുകളിൽ 16 എണ്ണം ത്രിവേണി ആയും ബാക്കി സഹകരണ സ്ഥാപനങ്ങൾ വഴിയും പ്രവർത്തിക്കുന്നുണ്ട്.
ബാഗ്, കുട, വെള്ളകുപ്പി, സ്കൂൾ/കോളജ് നോട്ട്ബുക്, ബോക്സ്, പേന, പെൻസിൽ, ഇറേസർ, ഷാർപനർ, ലഞ്ച് ബോക്സ്, ബ്രൗൺ പേപ്പർ... എന്ന് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദിവസം ശരാശരി അഞ്ചുലക്ഷം രൂപയുടെ കച്ചവടമാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
കൺസ്യൂമർഫെഡിന്റെ ഉത്പന്നമായ ത്രിവേണി നോട്ടുബുക്ക് സാധാരണ നോട്ട്ബുക്കുകളെ അപേക്ഷിച്ച് വലുപ്പം കൂടുതലും വില കുറവുമാണ്. പേജിന്റെ ഗുണനിലവാരമാണ് പ്രത്യേകത. കുന്നംകുളത്തെ ത്രിവേണിയുടെ തന്നെ യൂണിറ്റ് ആണ് നിർമിക്കുന്നത്.ബാഗ് ഹൗസ് എന്ന നിലയിലും വിൽപനശാല ഹിറ്റാണ്. ബ്രാൻഡഡ് ബാഗുകൾ മുതൽ സഹകരണ സംഘങ്ങൾ നിർമിക്കുന്ന ബാഗുകൾ വരെ ലഭ്യമാണ്.
ഒരു കുടയ്ക്ക് പൊതുവിപണിയെ അപേക്ഷിച്ചു എം ആർ പിയിൽ 100 മുതൽ 150 രൂപ വരെയാണ് കുറവ്. 200 കുടകളാണ് ദിവസം വിറ്റുപോകുന്നത്. മറ്റ് പഠനോപരണങ്ങൾക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകർഷിക്കാൻ കളിപ്പാട്ടവും വീടുകങ്ങളിലേക്ക് അത്യാവശ്യം ഗൃഹോപകരണങ്ങളുംസജ്ജമാക്കിയിട്ടുണ്ട്. ഈ രണ്ട് ഐറ്റത്തിനും 45 ശതമാനം വരെ വിലക്കുറവുണ്ട്. മാർക്കറ്റ് ജൂൺ 15ന് അവസാനിക്കും.