ഗുഡ് മോർണിംഗുമായി എം.കെ. രാഘവൻ സെൻട്രൽ മാർക്കറ്റിൽ
കോഴിക്കോട്: പ്രഭാത സവാരിയുമായി കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിയ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന് ഹൃദ്യമായ സ്വീകരണവുമായി തൊഴിലാളികൾ. ശുഭദിന ആശംസകളുമായി മാർക്കറ്റിൽ എത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യം വിളികളുമായാണ് എസ്ടിയു പ്രവർത്തകർ അടക്കമുള്ളവർ വരവേറ്റത്.
ഫിഷിംഗ് ഹാർബറിലും മാർക്കറ്റിലും ഉണ്ടാവേണ്ട വികസനം സംബന്ധിച്ച് വോട്ടർമാർ സ്ഥാനാർഥിയെ ഓർമപ്പെടുത്തി. മാലിന്യ സംസ്കരണം, മാർക്കറ്റിലെ ഗതാഗത പ്രശ്നം, പാർക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് തൊഴിലാളികൾ എം.കെ. രാഘവനെ ഓർമപ്പെടുത്തി.
കഴിഞ്ഞ 15 വർഷത്തെ എംപിയുടെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും ഇത്തവണ വിജയത്തുടർച്ച ഉറപ്പാണെന്നും എം.കെ. രാഘവൻ പറഞ്ഞു. കരിപ്പൂർ എയർപോർട്ടിന്റെ വികസനം, റെയിൽവേ വികസനം, കൂടുതൽ ട്രെയിനുകൾ, തീരദേശ വികസനം, നാഷണൽ ഹൈവേ പൂർത്തിയാകുന്നതോടെ കോഴിക്കോടിന്റെ മറ്റു മേഖലകളെ ബന്ധിപ്പിച്ചുള്ള റോഡുകൾ, കോഴിക്കോടിനായി എയിംസ് തുടങ്ങിയ മേഖലകളിൽ പദ്ധതികളുണ്ടാകുമെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് നേതാക്കളായ പി. സക്കീർ, അർഷുൽ അഹമ്മദ്, വി. റമീസ്, പി.പി. റസിക്ക്, സകരിയ പി. ഹുസൈൻ, ഷരീഫ് കുറ്റിച്ചിറ തുടങ്ങിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.എം.കെ.രാഘവന്റെ എലത്തൂർ നിയോജകമണ്ഡലം പര്യടനം ചീരോട്ടിൽ താഴത്ത് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു.
വൻ ഭൂരിപക്ഷത്തിലാവും ഇത്തവണ എംകെ രാഘവന്റെ വിജയമെന്ന് അവർ പറഞ്ഞു. കിരാലൂർ, കൂടത്തുംപൊയിൽ, ചോയി ബസാർ, വെങ്ങാലി, കൊരന്പയിൽ റോഡ്, പറന്പത്ത്, എടക്കര സൈഫണ്, കൊളത്തൂർ നോർത്ത്, കാരാട്ട് മുക്ക്, നന്മണ്ട എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു.സമാപന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് ആത്മഹത്യാപരം: എം.ടി. രമേശ്
കോഴിക്കോട്: വെൽഫെയർ പാർട്ടി - കോണ്ഗ്രസ് കൂട്ടുകെട്ട് അങ്ങേയറ്റം ആത്മഹത്യപരവും അപകടകരവുമാണെന്ന് കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ്. എല്ലാ മത സാമുദായിക ശക്തികളുമായി കൈകോർത്ത് പിടിച്ചുകൊണ്ടാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എസ്ഡിപിഐയുമായി നേരത്തെ കൂട്ടുകെട്ടുണ്ടാക്കി. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം നീക്കാം എന്ന രഹസ്യ ധാരണയാണ് എസ്ഡിപിഐയുമായുള്ള ബന്ധത്തിന് പിന്നിൽ. ഇപ്പോൾ വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണ എന്താണെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കണം.
രാജ്യത്തിന് വിരുദ്ധമായിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അങ്ങനെയുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടിയതോടെ മത രാഷ്ട്രീയത്തിന്റെ വക്താക്കളായി കോണ്ഗ്രസ് മാറിയെന്നും എം.ടി.രമേശ് കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ അപവാദ പ്രചാരണം തോൽവി ഭയന്ന്: എളമരം കരീം
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തോൽവി ഭയന്നാണെന്ന് കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം എംപി. മോർഫ് ചെയ്ത ചിത്രങ്ങൾ, കൃത്രിമമായ രേഖകൾ എന്നിവ ഉപയോഗിച്ചാണ് നുണപ്രചരണം നടത്തുന്നത്.
യുഡിഎഫിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ അറിയാതെ ഇതു നടക്കില്ല. വടകരയിൽ മാത്രമല്ല, കോഴിക്കോട് ഉൾപ്പെടെ എൽഡിഎഫിന് നല്ല വിജയ സാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചരണം നടക്കുന്നുണ്ട്.
പരാജയഭീതി യുഡിഎഫുകാരുടെ സമനില തെറ്റിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. വോട്ടെടുപ്പ് ദിവസം അടുക്കും തോറും ഈ നുണപ്രചരണത്തിന് ശക്തി കൂടും. അപവാദ പ്രചരണം അവസാനിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടികളെടുക്കണമെന്നം എളമരം കരീം ആവശ്യപ്പെട്ടു.
കോഴിക്കോടിന്റെ വികസനം:വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
കോഴിക്കോട്: പാർലമെന്റിനെ ജനകീയ വിഷയങ്ങളുടെ പോരാട്ട വേദിയാക്കാനും നാടിന് വികസനത്തിന്റെ പുതുവേഗം പകരാനും ലക്ഷ്യമിട്ടുള്ള എൽഡിഎഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി.
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനൊപ്പം കോഴിക്കോടിന്റെ സർവ്വതോന്മുഖമായ വികസനവും പ്രകടന പത്രിക ലക്ഷ്യമിടുന്നു.
തീരപ്രദേശങ്ങളും മലയോരവും ഇടനാടും ഉൾക്കൊള്ളുന്ന മണ്ഡലത്തിന്റെ വ്യവസായ-വാണിജ്യ പാരന്പര്യത്തിനും സന്പന്നമായ പൈതൃകത്തിനും അനുയോജ്യമായ വികസനം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന പത്രിക സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രകാശനം ചെയ്തു.
ഐടി പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തി കോഴിക്കോട്ട് ഐടി ടൗണ്ഷിപ്പ് സ്ഥാപിക്കാൻ മുൻകയ്യെടുക്കും, മാവൂർ ഗ്രാസിം കന്പനി നിലനിന്ന ചാലിയാർ തീരത്തെ 350-ഓളം ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ സംരംഭം ആരംഭിക്കാൻ മുൻകയ്യെടുക്കും, ഐഐഎംകെ, എൻഐടി,
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, സിഡബ്ല്യയുആർഡിഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവ പ്രയോജനപ്പെടുത്തി എജ്യൂക്കേഷൻ ഹബ്ബായി കോഴിക്കോടിനെ മാറ്റും, തൊഴിലവസരം സൃഷ്ടിക്കുന്നതിന് നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കും,
കോഴിക്കോട് മണ്ഡലത്തിൽ വരുന്ന ഈസ്റ്റ്ഹിൽ, ഗോവിന്ദപുരം എന്നീ കേന്ദ്രീയ വിദ്യാലയങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും, വനിതകൾക്ക് മാത്രമായി വർക്ക് നിയർ ഹോം സൗകര്യം ഒരുക്കും, കിനാലൂരിൽ ഫുഡ് പാർക്ക് സ്ഥാപിക്കും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുന്നതിന് സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കും,
ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധരിക്കും, ഫൂട്ട് വെയർ ഡിസൈൻ ആന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട് സ്ഥാപിക്കുന്നതിന് പരിശ്രമിക്കും, കോഴിക്കോട്ട് മറൈൻ പാർക്ക് സ്ഥാപിക്കും, മാരിടൈം അക്കാദമി തുറമുഖ നഗരമായ കോഴിക്കോട്ട് സ്ഥാപിക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ അക്കാദമി സ്ഥാപിക്കുന്നതിന് പരിശ്രമിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.