പലരും പുലിയെ കണ്ടു; ഭയപ്പാടിൽ പൂഴിത്തോട്
1394893
Friday, February 23, 2024 5:46 AM IST
പെരുവണ്ണാമൂഴി: പൂഴിത്തോട്ടിൽ കഴിഞ്ഞ ദിവസം എത്തിയത് കടുവയല്ല പുലിയെന്നു ഉറപ്പായി. പനക്കംകടവിൽ കഴിഞ്ഞ ദിവസം രാത്രി കയിപ്പൻ പ്ലാക്കൽ ജോയിയുടെ വളർത്തു നായയെ വലിയ കൂട് തകർത്ത് പുലി പിടിച്ചു കൊണ്ട് പോയിരുന്നു.
ഇതിനു ശേഷം പലരും ഇതിനെ സമീപ ഭാഗങ്ങളിൽ കണ്ടു. ഇതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. പലരും രാവിലെയുള്ള റബർ ടാപ്പിങ്ങും നിർത്തി വച്ചിരിക്കുകയാണ്. പ്രശ്നം ഉന്നത സ്ഥലങ്ങളിൽ അറിയിച്ചിട്ടുണ്ടെന്ന് പെരുവണ്ണാമൂഴി വനപാലകർ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്. പുലിയെ കണ്ട പ്രദേശത്ത് വനപാലകർ രണ്ട് കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.
വീണ്ടും രണ്ട് കാമറകൾ കൂടി സ്ഥാപിക്കും. ഇതിൽ പുലിയുടെ ചിത്രം പതിഞ്ഞാൽ കൂട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാനാണു നീക്കം. അതേ സമയം പൂഴിത്തോട്, ആലമ്പാറ മേഖലകളിൽ പല പറമ്പുകളും കാട് മൂടി കിടക്കുകയാണ്.
ഇത് അടിയന്തരമായി വെട്ടി തെളിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്. ചക്കിട്ടപാറ പഞ്ചായത്താണ് ഇതിന് നടപടി സ്വീകരിക്കേണ്ടത്. വയനാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണു ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്.