ഇരുവഴിഞ്ഞി പുഴയിൽ അക്രമകാരിയായ നീർനായ
1338360
Tuesday, September 26, 2023 12:32 AM IST
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ രൂക്ഷമായ നീർനായ ആക്രമണത്തിൽ ജനങ്ങൾ വലയുന്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരുനൂറിലധികം പേർക്കാണ് നീർനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ് പുത്രശ്ശേരിക്ക് കടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഞായറാഴ്ച നാലുമണിയോടെ പടിഞ്ഞാറേ കാരശ്ശേരി വടിശ്ശേരിക്കടവിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ഇടത് കാലിൽ നീർനായ കടിച്ചത്. ഉടൻ മെഡിക്കൽ കോളജിൽ ചികിത്സതേടി. കുളിക്കടവുകളിൽ വച്ച് നീർനായയുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരാകെ ആശങ്കയിലാണ്.
രണ്ടുതവണ പുഴത്തീരത്ത് കൂടുകൾ സ്ഥാപിച്ചതല്ലാതെ നീർനായകളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നീർനായ ഭീതി മൂലം കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പുഴയെ ആശ്രയിക്കുന്നവർ ഭീതിയിലാണ്. നീർനായകളുടെ ആവാസ മേഖലകൾ നിരീക്ഷിച്ച് പുഴയിൽ നിന്നും അവയെ പൂർണ്ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഒറ്റയ്ക്ക് കാണപ്പെടുന്ന നീർനായയാണ് പലപ്പോഴും ആക്രമിക്കുന്നതെന്ന് പുഴയോരവാസികൾ പറയുന്നു. വെള്ളത്തിനടിയിലൂടെ ഊളിയിട്ട് വരുന്നതിനാൽ ആളുകൾക്ക് കാണാനും പറ്റുന്നില്ല. ചെറിയ കുട്ടികളെ കാലിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ജനങ്ങളുടെ ജീവന് ഭീഷണിയായ നീർനായ ശല്യം പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.