മുക്കം: വേനൽ കനത്തതോടെ മലയോര മേഖലയിൽ തീപ്പടിത്തങ്ങളും വർധിക്കുന്നു.
ഒരു മാസത്തിനിടെ പത്തോളം തീപ്പിടുത്തങ്ങളാണ് മലയോര മേഖലയിലുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ തിരുവമ്പാടി പഞ്ചായത്തിലെ ആറാം വാർഡിലെ ഉറുമി ജലവൈദ്യുതി പദ്ധതിക്കടുത്തുള്ള റബർ, ജാതി, കൊക്കോ തോട്ടങ്ങൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ഔസേപ്പച്ചൻ മുള്ളൂരിന്റെ ഒരേക്കർ തോട്ടത്തിലെ ജാതി, കൊക്കോ എന്നിവയ്ക്കാണ് തീപിടിച്ചത്.
തൊട്ടടുത്തുള്ള റോബർട്ട് നെല്ലിക്കൽ, നിഷാന്ത് കല്ലുരുട്ടിയുടെ ഒരേക്കർ ജാതി, കൊക്കോ, റബർ എന്നിവയ്ക്കും തീ പിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് ഓമശേരി പഞ്ചായത്തിലെ പതിനാലാം വാർഡായ വെളിമണ്ണ പുഴിക്കരത്തിൽമലയിൽ മൂന്നേക്കറോളം വരുന്ന അടിക്കാടിനും ചെറുമരങ്ങൾക്കും തീപിടിച്ചത്.
ഫയർ എഞ്ചിനുൾപ്പെടെ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലമായതുകൊണ്ട് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പച്ചിലകൊമ്പുകൾ ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരൻ, എം.സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഒ. ജലീൽ, വി. സലീം, നജുമുദ്ധീൻ, നിയാസ്, കെ.ടി. ജയേഷ്, സനീഷ് ചെറിയാൻ, രത്നകുമാർ, രവീന്ദ്രൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഞായറാഴ്ച കാരശേരി ജംഗ്ഷനിൽ സലിം ചോനോത്തിന്റെ ഉടമസ്ഥതയിലുള്ള സിഎം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചിരുന്നു. സംഭവത്തിൽ മേൽക്കൂരയും കോപ്രയും കത്തി നശിക്കുകയും ചെയ്തു. മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തന മൂലമായിരുന്നു തൊട്ടടുത്തുള്ള വീടിനും മറ്റു ബിൽഡിങ്ങിലേക്കും തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഓമശേരി ചുണ്ടക്കുന്നിലെ കാലിക്കട്ട് കൊക്കോ പ്രൊഡക്റ്റ്സ് ചകിരി മില്ലിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയുണ്ടാകാൻ കാരണമെന്നാണ് നിഗമനം. മുക്കത്ത് നിന്ന് മൂന്ന് ഫയർ യൂണിറ്റുകളും മീഞ്ചന്ത, വെളളിമാട്കുന്ന്, നരിക്കുന്നി എന്നിവിടങ്ങളിൽ നിന്ന് ഓരോ ഫയർ യൂനിറ്റുകളും ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് അന്ന് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. അശ്രദ്ധമായി ചപ്പുചവറുകൾക്ക് തീ ഇടുന്നതും സന്ദർശകരും മറ്റു അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നും വൻ അഗ്നിയായി പടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷസേന മുന്നറിയിപ്പ് നൽകുന്നു.