വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് കാട്ടാനകൾ ഇറങ്ങി വ്യാപക കൃഷി നാശം.
കണ്ണവം വന മേഖലയോട് ചേർന്ന് നിൽക്കുന്ന പാലൂർ മേഖലയിലാണ് ആനക്കൂട്ടം സംഹാര താണ്ഡവമാടിയത്. ബിജു കുറ്റിക്കാട്ട്, കുഞ്ഞാൻ പൊള്ളൻ പാറ, മാത്യു പുൽതകിടിയേൽ, ടി.എം. തോമസ് തണ്ണിപ്പാറ, ജയ്സൺ തണ്ണിപ്പാറ തുടങ്ങിയ കർഷകരുടെ പറമ്പുകളിലെ കാർഷിക വിളകളാണ് ആനകൾ നശിപ്പിച്ചത്. തെങ്ങ്, കമുക്, റബർ, വാഴ എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ഒറ്റയാനുൾപടെയുള്ള അഞ്ചംഗ കാട്ടാനക്കൂട്ടമാണ് കൃഷിയിടങ്ങളിലിറങ്ങിയത്. 20, 30 വർഷമായ തെങ്ങുകൾ പിഴു തെറിഞ്ഞും മറ്റും ആനക്കൂട്ടം പറമ്പുകളിൽ വിലസുകയാണ്.
കഴിഞ്ഞ നാലു ദിവസമായി കൃഷിയിടങ്ങളിൽ തമ്പടിച്ചാണ് ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ കൃഷി ഭൂമിയിലിറങ്ങുകയാണ്. ഉൾ വനത്തിലേക്ക് കടക്കാതെ കൃഷി ഭൂമിയോട് ചേർന്നവനമേഖലയിൽ തന്നെ ആനകൾ നിലയുറപ്പിച്ചതായും നാട്ടുകാർ പറഞ്ഞു. ആനകളെ തുരത്തുന്നതിന് യാതൊരു നടപടിയും വനം വകുപ്പ് എടുക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
ഡിസംബർ, ജനുവരി മാസങ്ങളിൽ വനത്തിൽ ശക്തമായ കാറ്റടിക്കുന്നതോടെ കൂടുതൽ ആനകൾ കാട്ടിൽ നിന്ന് കൃഷിയിടത്തിലിറങ്ങുമെന്ന് കർഷകർ ആശങ്കപ്പെടുകയാണ്.
ഈ വർഷം തന്നെ നിരവധി തവണയാണ് വിലങ്ങാട് മേഖലയിൽ കാട്ടാനയിറങ്ങിയത്. ഓരോ തവണയും ആനകൾ ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കർഷകർക്കുണ്ടാകുന്നത്. ആനകളെ തുരത്തുന്നതിനും, പാലൂര് മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കർഷകരെ അണിനിരത്തി വനംവകുപ്പിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക സംഘം വിലങ്ങാട് മേഖലാ കമ്മിറ്റി അറിയിച്ചു.
കാട്ടാനയിറങ്ങി കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു.
മേഖലാ സെക്രട്ടറി കെ.പി. രാജീവൻ, സാബു മുട്ടത്തു കുന്നേൽ, കെ.ജെ. ജോസ്, പി.കെ. മനോഹരൻ, ഷാജൂ, ഷിൻസ്, കർഷകനായ ബിജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.