കൽപ്പറ്റ: മുണ്ടേരി മരവയലിൽ നിർമാണം പൂർത്തിയായ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം നാളെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിക്കും.
18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം പ്രവൃത്തി പൂർത്തിയാക്കിയത്. വൈകുന്നേരം നാലിനു ഉദ്ഘാടനച്ചടങ്ങിൽ ടി. സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിക്കും. രാഹുൽ ഗാന്ധി എംപി, എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃ്ഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ. ഗീത, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, നഗരസഭ ചെയർമാൻ കെയെംതൊടി മൂജീബ്, മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
കായിക യുവജന ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്പോർട്സ് കൗണ്‍സിൽ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.ഉദ്ഘാടന ദിവസം അന്തർദേശീയ കായികതാരങ്ങളെ ഉൾപ്പെടുത്തി മാനന്തവാടി പഴശി പാർക്കിൽനിന്നും ബത്തേരി, വൈത്തിരി എന്നിവിടങ്ങളിൽനിന്നും സ്റ്റേഡിയം വരെ ദീപശിഖ പ്രയാണം ഉണ്ടാകും. ജില്ലയിൽനിന്നുള്ള ഒളിന്പ്യന്മരായ ടി. ഗോപി, ഒ.പി. ജെയ്ഷ, മഞ്ജിമ കുര്യാക്കോസ് എന്നിവർ ചേർന്ന് സ്റ്റേഡിയത്തിൽ ദീപശിഖ തെളിയിക്കും. തുടർന്ന് ആയോധന കലകളുടെ പ്രദർശനവും സംഗീതവിരുന്നും പ്രദർശന ഫുട്ബോൾ മത്സരവും നടക്കും.
ദേശീയ നിലവാരത്തിൽ മത്സരങ്ങൾ നടത്തുന്നതിന് പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീർണമുള്ള വിഐപി ലോഞ്ച്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള ഓഫീസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് നിർമാണം നടത്തിയത്.
1982ൽ ആദ്യത്തെ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ സ്റ്റേഡിയത്തിനു സ്ഥലം കണ്ടെത്തുന്നതിനു പ്രവർത്തനം തുടങ്ങിയിരുന്നു. 1987ൽ അന്നത്തെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റും പ്ലാന്ററുമായ എം.ജെ. വിജയപദ്മനാണ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്റ്റേഡിയത്തിനു ഭൂമി ലഭ്യമാക്കിയത്. എട്ട് ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി അദ്ദേഹം സ്പോർട്സ് കൗണ്‍സിലിന് സൗജന്യമായി നൽകുകയായിരുന്നു. 2016ലെ സർക്കാരിന്റെ കാലത്ത് അന്നത്തെ എംഎൽഎ സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിർമാണത്തിനു ഫണ്ട് അനുവദിച്ചത്.