തൊട്ടിൽപാലം: നാളീകേരമുൾപ്പെടെ കാർഷികോത്പന്നങ്ങളുടെ വൻ വിലയിടിവും, വന്യമ്യഗ ശല്യത്തിലും പൊറുതി മുട്ടിയ കർഷകർ വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മാറി മാറി വരുന്ന സർക്കാരുകൾ കർഷകരെ അവഗണിക്കുകയാണെന്നും, നാളികേര സംഭരണം കർഷകന്റെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും, കക്ഷി രാഷ്ട്രീയ-ജാതിമതങ്ങൾക്ക് അതീതമായി രൂപം കൊണ്ട കർഷക ഐക്യവേദിനേതാക്കൾ പറഞ്ഞു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് സമര പ്രഖ്യാപന കൺവൻഷൻ തൊട്ടിൽപാലത്ത് നടക്കും. കൺവൻഷൻ ശക്തമായ സമരപരിപടികൾക്ക് രൂപം നൽകും. നാളികേരത്തിന്റെ വിലയടിവുമൂലം ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വളപ്പിൽ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന കർഷക ഐക്യവേദിയുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ നാളികേരത്തിന്റെ ഉത്പാദന ചെലവ് പരിഗണിക്കുകയാണെങ്കിൽ സർക്കാർ പ്രഖ്യാപിച്ച പച്ച തേങ്ങയുടെയും കൊപ്രയുടെയും താങ്ങുവില വളരെ തുച്ഛമാണ്. ഉത്പാദന ചെലവ് പരിഗണിച്ചുകൊണ്ട് താങ്ങുവില പുതുക്കി നിശ്ചയിക്കേണ്ടത് ഉണ്ട്. കൃഷിക്കാരുടെ മുഴുവൻ തേങ്ങയും സംഭരിക്കുന്നതിന് വേണ്ടി പഞ്ചായത്തുകൾ തോറും സംഭരണ കേന്ദ്രങ്ങൾ ഉടൻതന്നെ ആരംഭിക്കേണ്ടതുണ്ട്. അതുപോലെതന്നെ നാളികേര അധിഷ്ഠിത വ്യവസായ യൂണിറ്റുകൾ ആരംഭിക്കണമെന്നും കുറ്റ്യാടി നാളികേര പാർക്ക് യാഥാർഥ്യമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വളപ്പിൽ ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മഠത്തിൽ പത്മനാഭൻ, കെ. ബാബുരാജ്, ബേബി ഇയാലിൽ, സി.കെ. അബ്ദുല്ല, വിജയൻ ചേലക്കാട്, ജയദേവ് കെ. നാദാപുരം, വിൽസൺ മരുതോങ്കര, എം.കെ. ബാബു, പി.എസ്. ഷാജി, സലിം മുറിച്ചാണ്ടി, വി.കെ. ചന്ദ്രൻ നരിപ്പറ്റ, പവിത്രൻ വട്ടക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.