കോഴിക്കോട് : പുതിയ നികുതി നിർദേശം ഇല്ലെന്നതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകിയതും സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ സംഘടനകളുടെ ബഡ്ജറ്റ് അവലോകനയോഗം വിലയിരുത്തി.
ആരോഗ്യ, ചികിത്സാ സംവിധാന വിപുലീകരണം, 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ, കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കൽ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ എന്നിവ ജനങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നു. സർക്കാരിൽനിന്ന് ശമ്പളവും, പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്തവരും, തുടർച്ചയായ പ്രതിസന്ധികളും ലോക്ക്ഡൗണും മൂലം തകർന്നടിഞ്ഞ വ്യാപാര-വ്യവസായ - ടൂറിസ - ഗതാഗത(ബസ്- ടാക്സി- ഓട്ടോ) സമാന മേഖലയിലെ ഉടമകൾക്കും, ജീവനക്കാർക്കും, തൊഴിലാളികൾക്കും തമിഴ്നാട് മാതൃകയിൽ അടിയന്തര സാമ്പത്തിക സഹായം പ്രതീക്ഷിച്ചെങ്കിലും അത് ബജറ്റിലുണ്ടായില്ലെന്നത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി. വിവിധ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാണി, ഇ.പി. മോഹൻദാസ് (വയനാട് ചേബർ) പ്രഫ. ഫിലിപ് കെ. ആന്റണി, അഡ്വ. എം.കെ. അയ്യപ്പൻ, എം.വി കുഞ്ഞാമു, (മലബാർ ഡെവലപ്മെന്റ് കൗൺസിൽ), സി.സി.മനോജ്, ജിയോ ജോബ് (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), ബി.പി സിദ്ദീഖ് ഹാജി (സംസ്ഥാന ചെറുകിട സോപ്പ് നിർമാണ അസോസിയേഷൻ), സി. വി. ജോസി, കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്സ് അസോസിയേഷൻ), ശ്രീകല മോഹൻ (അഖിലേന്ത്യ ആയുർവേദിക് സോപ്പ് നിർമാണ അസോസിയേഷൻ), പി.ഹാഷിം, കെ.സലിം (സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ), കെ. പ്രേംജി സി.വി. ഗീവർ, പി. കെ. കുഞ്ഞൻ ( ന്യൂ ബസാർ മർച്ചന്റ് അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.