ട്രേഡിംഗ് ആപ്പിന്റെ മറവിൽ 3.25 കോടി തട്ടിയ രണ്ടു യുവാക്കൾ അറസ്റ്റിൽ
1545599
Saturday, April 26, 2025 5:20 AM IST
മലപ്പുറം: പ്രമുഖ ട്രേഡിംഗ് ആപ്പിന്റെ വ്യാജപതിപ്പിലൂടെ പണം നിക്ഷേപിപ്പിച്ച് ലാഭവിഹിതം വെർച്വലായി കാണിച്ച് 3.25 കോടി രൂപ തട്ടിയ കേസിൽ രണ്ടു യുവാക്കളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് മണ്ണിങ്ങച്ചാലി വീട്ടിൽ എം.സി. അഫ്ലാഹ് ഷാദിൽ (25), അരീക്കോട് പൂളംകുണ്ടിൽ വീട്ടിൽ മുഹമ്മദ് ഷാഫി (34) എന്നിവരാണ് പിടിയിലായത്.
പരാതിക്കാരനിൽ നിന്ന് വ്യത്യസ്ഥ സമയങ്ങളിലായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച് കൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
തുടർന്ന് പരാതിക്കാരൻ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പരാതിക്കാരൻ അയച്ചു നൽകിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം ഡിസിആർബി ഡിവൈഎസ്പി വി.ജയചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി.ചിത്തരഞ്ജൻ, എസ്ഐ ലത്തീഫ്, എസ്ഐ നജ്മുദീൻ, എഎസ്ഐമാരായ റിയാസ് ബാബു അനീഷ് കുമാർ, സിപിഒ റിജിൽ, റാഷിനുൽ ഹസൻ, കൃഷ്ണേന്ദു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.