നവകേരള നിർമിതിക്ക് ക്രിയാത്മക നിർദേശങ്ങളുമായി പ്രഭാത സദസ്
1374970
Friday, December 1, 2023 7:28 AM IST
പെരിന്തൽമണ്ണ: നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്.
പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമൊപ്പം പ്രഭാത യോഗത്തിൽ പങ്കെടുത്തത്. അതിഥികൾക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർഥിച്ചു.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് മികച്ച രീതിയിൽ ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ.കെ.പി ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർഥ്യമാക്കാൻ കേന്ദ സഹായം ആവശ്യമാണെന്നും ഇതിന് സംസ്ഥാന സർക്കാറിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും റോഡ് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻ പുളിക്കലിന്റെ ആവശ്യത്തോട് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മഞ്ചേരി ജനറൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, നിർഭയ വോളണ്ടിയർമാർക്ക് വേതനം സമയബന്ധിതമായി നൽകണം, വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഹോം സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ അഡ്വ. സുജാത ഉന്നയിച്ചു. അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന വിഷയത്തിൽ അത്തരം സങ്കീർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെടാറില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തവനൂരിലെ നിർഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂരിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഇൻഫർമേഷൻ സെന്റർ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൗന്ദര്യവത്കരണം, ബസ് സർവീസുകൾ, സഞ്ചാരികൾക്ക് താമസസൗകര്യം, ടൂറിസം ഗൈഡ്, റബ്ബറൈസ്ഡ് റോഡുകൾ തുടങ്ങിയവ സജ്ജമാക്കണമെന്ന ടൂറിസം സംരംഭകൻ ബിജു പോൾ ആവശ്യപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
അനേകം ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. അബ്ദുൽ റഹ്മാൻ അഭ്യർഥിച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്നും വിഷയം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കോളജുകളുടെ സമയക്രമം രാവിലെ എട്ട് മുതൽ 1.30 വരെയാക്കി വിദ്യാർഥികൾക്ക് പാർട് ടൈം തൊഴിലവസരം ഒരുക്കുക, സർക്കാർ കോളജുകളിൽ സ്വാശ്രയ കോളജുകളുടെ മാതൃകയിൽ നൂതന കോഴ്സുകൾ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി. സ്നേഹ ആവശ്യപ്പെട്ടത്. കോളജുകളുടെ സമയക്രമം സംബന്ധിച്ച് മുൻമന്ത്രി ഡോ. കെ.ടി ജലീലിന്റെ കാലത്ത് തന്നെ നിർദ്ദേശം ഉയർന്നിരുന്നതാണ്.
സമയക്രമം സംബന്ധിച്ച് എല്ലാവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ. ഇത്തരത്തിൽ സമയക്രമം മാറ്റുന്നതിലൂടെ മറ്റു കോഴ്സുകൾ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം ലഭിക്കുമെന്നത് മുഖ്യമന്ത്രിയും ശരിവച്ചു. സർക്കാർ കോളജുകളിൽ ഇപ്പോൾ തന്നെ നൂതനമായ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂരിലെ പട്ടികവർഗ മേഖലയിലെ ആവശ്യങ്ങൾ ഗവേഷണ വിദ്യാർഥിയും ചോലനായ്ക സമുദായ അംഗവുമായ വിനോദ് മാഞ്ചിരി യോഗത്തിൽ അവതരിപ്പിച്ചു. ഇ-ഗ്രാൻഡ് സംവിധാനം കാര്യക്ഷമമാക്കണമെന്നും എം.ആർ.എസുകളുടെ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു.
വണ്ടൂരിൽ റെയിൽവേ മേൽപ്പാലം, നടുവത്ത് കൂറ്റൻപാറയിൽ 14 ഏക്കർ ക്വാറിയായി പ്രവർത്തിച്ച ഇടം ടൂറിസം കേന്ദ്രമാക്കണം, വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനം ഒരുക്കണം, പട്ടികജാതി മേഖലയിൽ പട്ടയങ്ങൾ വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ പൊതുപ്രവർത്തകൻ മോഹൻദാസ് ഉന്നയിച്ചു.
നിലമ്പൂർ- പെരുമ്പലാവ് റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കുക, പുലാമന്തോൾ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ആവശ്യപ്പെട്ടു.
രാജ്യത്തിന് പുറത്ത് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസികളെ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശമാണ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉന്നയിച്ചത്.
ലോക കേരള സഭ ഉൾപ്പെടെ പ്രവർത്തനങ്ങൾ പ്രവാസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആയിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരികൾ തങ്ങൾക്ക് കഴിയുന്ന ഇടപെടലുകൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
അതനുസരിച്ച് അൻപത് കുടുംബങ്ങളിൽ അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തിയതായി വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ മുഖ്യമന്ത്രിയെ അറിയിച്ചു.
മാർക്കറ്റിലെ മാലിന്യ പ്രശ്നം സംബന്ധിച്ചാണ് ടൗൺ ജുമാ മസ്ജിദിലെ ഇമാം മുഹമ്മദലി ഫൈസി പ്രഭാത സദസ്സിൽ ഉന്നയിച്ചത്. ഈ വിഷയത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലോളി മുഹമ്മദ് കുട്ടി, പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ ഇമാം മുഹമ്മദലി ഫൈസി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഫാദർ മാത്യൂസ് വറ്റിയാനിക്കൽ, പാറക്കോട്ടിൽ നാരായണൻ, പി.ടി അൻവർ, നിലമ്പൂർ ആയിഷ, ജില്ലാ കളക്ടർ വി.ആർ. വിനോദ് എന്നിവരാണ് മുഖ്യമന്ത്രിയുടെ കൂടെ പ്രഭാത വേദിയിൽ ഇരുന്നത്.
വിദ്യാഭ്യാസ മന്ത്രിയെ കാണാൻ കുരുന്നുകളെത്തി: സ്വന്തമായൊരു സ്കൂൾ കെട്ടിടമെന്ന മോഹവുമായി
മലപ്പുറം: അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എത്തിയതോടെ ഒത്തിരി പ്രതീക്ഷയോടെയാണ് നാരായണൻ മാഷും കുട്ടികളും മന്ത്രിയെ കാണാൻ വേദിയിലെത്തിയത്.
തങ്ങളുടെ സ്കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വർഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജിഎംഎൽപി സ്കൂൾ പ്രവർത്തിക്കുന്നത്. മുൻപ് 400 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. സൗകര്യങ്ങൾ കുറഞ്ഞതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു.
നിലവിൽ 76 കുട്ടികളും 12 അധ്യാപകരും മാത്രമാണ് ഈ സ്കൂളിലുള്ളത്.
സ്കൂളിന് കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം. അരീക്കോട് ഉൾകൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാൽ താമസം ഉണ്ടാകാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അൽപ്പനേരം മന്ത്രിയുമായി ചെലവഴിച്ച കുട്ടികളും മാഷും സെൽഫി എടുത്താണ് വേദിയിൽ നിന്ന് മടങ്ങിയത്.
നവകേരള സദസ്: ആകെ ലഭിച്ചത് 80,785 നിവേദനങ്ങൾ
മലപ്പുറം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,785 നിവേദനങ്ങൾ.
ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളും ബുധനാഴ്ച 21,845 നിവേദനങ്ങളും ലഭിച്ചു. ഓരോ മണ്ഡലങ്ങളും തിരിച്ചുള്ള കണക്ക്:പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച ലഭിച്ച നിവേദനങ്ങൾ.
വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കൽ-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. മഞ്ചേരി-5683, കൊണ്ടോട്ടി-7259, മങ്കട-4122, മലപ്പുറം- 4781 എന്നിങ്ങനെയാണ് ബുധനാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ഇന്നലെ ഏറനാട് 7605, നിലമ്പൂർ 7458, വണ്ടൂർ 7188, പെരിന്തൽമണ്ണ
നിലമ്പൂരില്‍ ലഭിച്ചത് 7456 പരാതികള്‍
എടക്കര: നിലമ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസില്‍ പരാതി പ്രവാഹം.
മലയോര മേഖലയില്‍ സംഘടിപ്പിച്ച നവകേരള സദസില്‍ മേഖലയിലെ ആദിവാസികളടക്കം പരാതിക്കെട്ടുകളുമായി കാടിറങ്ങിയിരുന്നു.
ആയിരക്കണക്കിന് ആളുകളാണ് പൊതുവായതും വ്യക്തിപരവുമായ പരാതികള്‍ സമര്‍പ്പിക്കാനെത്തിയത്. 7456 പരാതികളാണ് മുണ്ടയില്‍ ലഭിച്ചത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് 20 കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.രാവിലെ പതിനൊന്ന് മണിക്കാണ് പരാതികള്‍ സമര്‍പ്പിക്കുന്ന കൗണ്ടറുകളും ഹെല്‍പ്പ് ഡസ്ക്കുകളും പ്രവര്‍ത്തനമാരംഭിച്ചത്.