മലപ്പുറം: വർധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയായ കേരള ചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ് സിഇഒയുമായ ഡോക്ടർ എ. സജീവ് കുമാർ കേരള ചിക്കൻ പദ്ധതി വിശദീകരണം നടത്തി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത്, താനൂർ നഗരസഭാ ചെയർമാൻ പി.പി ഷംസുദീൻ, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ, താനൂർ ബ്ലോക്കിലെ കുടുംബശ്രീ ചെയർപേഴ്സണ്മാരായ ശാന്ത, സൗമിനി, മീര, ഗീത, ഫാത്തിമത്ത് സുഹറ, റഹീന, ഷംസുനീസ, ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രേമ, വാർഡ് മെംബർ കെ.ടി ശശി, വെട്ടം പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോക്ടർ സൂര്യനാരായണൻ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വെറ്ററിനറി സർജൻ ഡോക്ടർ സൗമ്യ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ നേതൃതത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകി വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കന്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ തന്നെ ഔട്ട്ലറ്റുകൾ വഴി വിപണനം നടത്തുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
വളർത്തുകൂലിയിനത്തിൽ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ ഉന്നമനവും സ്ഥിരവരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികൾക്കു പുറമേ കേരള ചിക്കൻ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
നിലവിൽ നിലന്പൂർ, കാളികാവ്, പെരിന്തൽമണ്ണ, വണ്ടൂർ, അരീക്കോട് ബ്ലോക്കുകളിൽ നിന്നായി 25 ഫാമുകൾ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ പി.എം മൻഷൂബ നന്ദിയും പറഞ്ഞു.