നിലന്പൂർ: സ്കൂൾ പ്രവേശനം നേടാതിരിക്കുകയോ പ്രവേശനം നേടിയ ശേഷം പഠനം നിർത്തിവയ്ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തുന്നതിനും സ്കൂൾ പ്രവേശനം ഉറപ്പുവരുത്തുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ സമഗ്രമായ സർവേ ആരംഭിച്ചു.
മൂന്നു വയസു മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. അങ്കണവാടി, പ്രീ-പ്രൈമറി സ്കൂളുകൾ മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ പ്രവേശനം ഉറപ്പുവരുത്തുന്നതിന് ഉദേശിച്ചാണ് സർവേ. ഗോത്ര വിഭാഗം കുട്ടികൾ, ഭിന്നശേഷി കുട്ടികൾ, അതിഥി തൊഴിലാളികളുടെ കുട്ടികൾ എന്നിവർ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗം കുട്ടികളെ പ്രത്യേകം പരിഗണിച്ചാണ് സർവേ നടത്തുന്നത്. സർവേയിലൂടെ കണ്ടെത്തുന്ന കുട്ടികളെ സ്പെഷൽ ട്രെയിനിംഗ് കേന്ദ്രങ്ങൾ മുഖേന പരിശീലനം നൽകി പ്രായത്തിന് അനുയോജ്യമായ ക്ലാസുകളിൽ പ്രവേശനം ഉറപ്പുവരുത്തും. സമഗ്ര ശിക്ഷ കേരളം, ഐടിഡിപി, വനം വകുപ്പ്, കേരള മഹിളാ സമഖ്യ സൊസൈറ്റി, ജനമൈത്രി എക്സൈസ്, ഐസിഡിഎസ്, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ഉൾപ്പെടെയുള്ള ഏജൻസികൾ സർവേയുടെ ഭാഗമാകും. പങ്കെടുക്കുന്ന വോളണ്ടിയർമാർക്ക് നിലന്പൂർ ബിആർസിയിൽ സംഘടിപ്പിച്ച ശില്പശാല നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കക്കാടൻ റഹീം ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ സുമയ്യ പൊന്നാംകടവൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ ബിപിസി എം. മനോജ്കുമാർ വിഷയാവതരണം നടത്തി. ബിആർസി ട്രെയിനർമാരായ എ. ജയൻ, എം.പി. ഷീജ, നാഷണൽ സർവീസ് സ്കീം പിഎസി അംഗം വി.വി. രാജേഷ്, ജനമൈത്രി എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. മനോജ്കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ എസ്. വീണ, കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ കെ.ജിതിൻ, മന്പാട് എംഇഎസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സമീർഖാൻ, ബിആർസി ട്രെയിനർ ടി.പി. രമ്യ എന്നിവർ പ്രസംഗിച്ചു.