പെരിന്തൽമണ്ണ: അനധികൃതമായി പുലാമന്തോൾ ചീരട്ടാമലയിൽ പ്രവർത്തിച്ചിരുന്ന ആറ് ചെങ്കൽ ക്വാറികളിൽ റവന്യൂസംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാഹന വേട്ട.
72 ടിപ്പർ ലോറികളും മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും പിടിച്ചെടുത്തു. പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിലാണ് മലയുടെ ഉൾഭാഗത്തായി പ്രവർത്തിച്ചിരുന്ന ക്വാറികളിൽ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് നാലു മുതൽ ഏഴുവരെയുള്ള മൂന്നു മണിക്കൂറിനുള്ളിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചെടുത്തത്. 20 അംഗ പരിശോധക സംഘം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് മലയുടെ മൂന്നു ഭാഗങ്ങളിലൂടെയാണ് ചെങ്കൽ ക്വാറികളിലെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങളിൽ 40 എണ്ണം മലപ്പുറം കളക്ടറേറ്റ് വളപ്പിലേക്കു മാറ്റി. ബാക്കിയുള്ളവ പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് വളപ്പിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുകയാണ്.ചീരട്ടാമല പ്രദേശങ്ങളിൽ അനധികൃതമായി വൻതോതിൽ ചെങ്കൽ ഖനനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചാണ് റവന്യൂസംഘം പഴുതടച്ച പരിശോധന നടത്തിയത്. വൈകീട്ടായതിനാൽ ക്വാറിയിൽ നിന്നു കൂടുതൽ വാഹനങ്ങൾ ലോഡ് കയറ്റി പോകാനൊരുങ്ങുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവരുടെ ബഹളം വകവയ്ക്കാതെ റവന്യൂ സംഘം പരിശോധന തുടരുകയായിരുന്നു. തഹസിൽദാരുടെ ആവശ്യപ്രകാരം പെരിന്തൽമണ്ണ പോലീസെത്തിയാണ് വാഹനങ്ങൾ കളക്ടറേറ്റിലേക്കും മറ്റും മാറ്റിയത്.
തഹസിൽദാർക്ക് പുറമേ പെരിന്തൽമണ്ണ ഭൂരേഖ തഹസിൽദാർ ഷാജി ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർമാരായ റഷീദ്, സുനിൽ, മണികണ്ഠൻ, വില്ലേജ് ഓഫീസർ ഗീത, സ്പെഷൽ വില്ലേജ് ഓഫീസർ ഫൈസൽ, താലൂക്ക് ഓഫീസിലെ ക്ലാർക്കുമാരായ ജിജിൻ, അനിൽ, ശശി, അനൂപ്, ഗോവിന്ദൻ, ഡ്രൈവർമാരായ അമൃതരാജ്, മുഹമ്മദ് സാജിദ്, ഹസൻ, റഷീദ് എന്നിവരും പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിലെ സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർ സുരേന്ദ്രൻ, ക്ലാർക്കുമാരായ കൃഷ്ണകുമാർ, അനൂപ്, വിഷ്ണു എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.