ബഹിഷ്കരണ മുന്നറിയിപ്പ് ഫലം കണ്ടു; യോഗത്തിൽ പങ്കെടുത്തത് 65 പേർ
1245543
Sunday, December 4, 2022 12:45 AM IST
മഞ്ചേരി: താലൂക്കിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശം നൽകന്നതിനുമായി എല്ലാ മാസവും ആദ്യ ശനിയാഴ്ച ചേരുന്ന താലൂക്ക് വികസന സമിതിയിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് മടി. ഉദ്യോഗസ്ഥ പ്രാതിനിധ്യം കുറഞ്ഞതോടെ നവംബർ അഞ്ചിന് ചേർന്ന യോഗത്തിൽ പങ്കെടുത്ത സമിതിയംഗങ്ങൾ ഈ സ്ഥിതി തുടർന്നാൽ സഭ ബഹിഷ്ക്കരിക്കുമെന്നു മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ കളക്ടർക്കടക്കം ഏറെ പരാതികൾ നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു സ്ഥിരമായി പങ്കെടുക്കുന്ന അംഗങ്ങളുടെ മുന്നറിയിപ്പ്. ഏതായാലും മുന്നറിയിപ്പ് സ്വരം ഫലം കണ്ടു. ഇന്നലെ നടന്ന ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിൽ അറുപത്തഞ്ച് പേർ പങ്കെടുത്തു. സാധാരണ മുപ്പതോളം പേർ പങ്കെടുക്കുന്നിടത്താണിത്. മിക്കവാറും എല്ലാ വകുപ്പുകളിൽ നിന്നു പ്രതിനിധികളെത്തി. നഗരസഭാധ്യക്ഷ നേരിട്ടെത്തി യോഗത്തിൽ പങ്കെടുത്തു.
ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ നൂറ്റാണ്ട് പഴക്കമുള്ള താലൂക്ക് കാര്യാലയ കെട്ടിടത്തിന്റെ ജീർണാവസ്ഥ, മലപ്പുറം കാട്ടുങ്ങലിലെ വാഹനാപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ, മഞ്ചേരി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കഐസ്ആർടിസിയുടെ എസ്എം ഓഫീസ്, മഞ്ചേരിയിലെ ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം ജോസ്, സി.ടി രാജു, എ.എ അഷ്റഫ്, എൻ.ടി അപ്പു, ഒ.ജെ സജി, കെ.പി.എ നസീർ തഹസിൽദാർ ഹാരിസ് കപ്പൂർ എന്നിവർ പങ്കെടുത്തു.