മലപ്പുറം: റോഡുകളിൽ അപകട സാധ്യതയുണ്ടാക്കുന്ന കുഴികൾ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനകം അവ നികത്തണമെന്നു ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി കോണ്ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കു പ്രത്യേകം മുൻകരുതൽ വേണം. തങ്ങളുടെ ചുമതലയുള്ള റോഡുകളിൽ ഓരോ വകുപ്പുകളും പ്രത്യേക പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയപാത 66 വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും പരാതികളും പാതയുടെ നിർമാണ വേളയിൽ തന്നെ പരിഹരിക്കണമെന്നു പി.അബ്ദുൾ ഹമീദ് എംഎൽഎ ആവശ്യപ്പെട്ടു.
ഇടിമുഴിക്കൽ - തലപ്പാറ ഭാഗത്ത് ഗതാഗത സ്തംഭനം, മഴ വെള്ളം വീടുകളിൽ കയറൽ, ഗ്രാമീണ റോഡുകൾ അടയുക, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ കഴിയാതെ വരിക, പൊടിശല്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനായി ദേശീയപാതാ അഥോറിറ്റി അധികൃതർ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച് പരിഹാരം കാണണം. ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ജിയോളജി വകുപ്പിൽ കെട്ടിക്കിടക്കുകയാണെന്നും ഇതു ജില്ലയിലെ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകുന്നതു തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ യു.എ ലത്തീഫ് എംഎൽഎയെ അറിയിച്ചു.
പെരിന്തൽമണ്ണ-വളാഞ്ചേരി പാതയിൽ അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് റോഡ് തകർന്നതു താൽക്കാലികമായി പരിഹരിച്ചതായും ഭരണാനുമതി ലഭിച്ചാൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. യോഗത്തിൽ എംഎൽഎമാരായ പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, പി. അബ്ദുൾ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, എഡിഎം എൻ.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.ബി ബാബുകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുൾ വഹാബ് എംപിയുടെ പ്രതിനിധി അഡ്വ. പി. അബുസിദീഖ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.