മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയിൽ നിന്നു പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്ത് നടന്ന ചടങ്ങിൽ ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ. കബീർമാസ്റ്റർ, ഇ.എ നാസർ മാസ്റ്റർ, തഹസിൽദാർ പി. ഷംസുദീൻ, ലെയ്സണ് ഓഫീസർമാരായ സി.വി മുരളീധരൻ, സുഭാഷ് ചന്ദ്രബോസ്, ദേശീയ പാത അഥോറിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ അഭിഷേക്, സർവേയർമാരായ നിസാമുദീൻ, വർഗീസ് മംഗലം, വിഷ്ണു എന്നിവരും ഭൂമി ഏറ്റെടുക്കൽ ഓഫീസിലെയും ദേശീയപാത അഥോറ്റിയിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പെരിന്തൽമണ്ണ, നിലന്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. 121 കിലോമീറ്റർ പാതയിലെ 52.8 കിലോമീറ്റർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. എടപ്പറ്റ, കരുവാരക്കുണ്ട്, തുവൂർ,
ചെന്പ്രശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ, വില്ലേജുകളിലൂടെയാണ് ജില്ലയിലെ പാത കടന്നുപോകുന്നത്. 45 മീറ്റർ വീതിയിൽ പൂർണമായും പുതിയ പാതയാണ് നിർമിക്കുന്നത്. ഓരോ അന്പതു മീറ്ററിലും ഇരുവശത്തും അതിർത്തി കല്ലുകൾ സ്ഥാപിക്കും. ഇത്തരത്തിൽ 2144 അതിർത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അലൈൻമെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജിപിഎസ് കോ-ഓർഡിനേറ്റ്സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകൾ സ്ഥാപിക്കുന്നത്. അതിനാൽ കല്ലുകൾക്ക് സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തിൽ പുന: സ്ഥാപിക്കാനാകും. കല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് അതത് ഭൂഉടമസ്ഥർ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ക്രിമിനൽ നടപടികൾക്ക് വിധേയമാകും. ഒരുമാസം കൊണ്ടു ജില്ലയിലെ കല്ലിടൽ പൂർത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറായിട്ടുള്ളത്. കല്ലിടലിനോടൊപ്പം സർവേ ജോലികളും ആരംഭിക്കും. ദേശീയപാത ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ ഓരോരുത്തരിൽ നിന്നു ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങൾ ഉൾപ്പടെയുള്ള നിർമിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയുടെ കണക്കെടുക്കുന്നതായിരിക്കും. ഇതിനായി ബന്ധപ്പെട്ട
ഭൂവുടമസ്ഥർ ആധാരത്തിന്റെയും നികുതി രസീതിയുടെയും പകർപ്പുകൾ സഹിതം സ്ഥലത്ത് ഉണ്ടായിരിക്കണം.ഏറ്റെടുക്കുന്ന ഭൂമിയിലെ അതിർത്തികൾ വ്യക്തമായി കല്ലിട്ട് വേർതിരിക്കും.നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം വിലനിർണയത്തിലേക്ക് കടക്കും. നഷ്ടപ്പെടുന്ന ഭൂമി, നിർമിതികൾ, കാർഷിക വിളകൾ, മരങ്ങൾ എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകമായി വിലനിശ്ചയിക്കും.
ഭൂമിയുടെ വില റവന്യൂ അധികൃതരും നിർമിതികളുടെ വില പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാർഷിക വിളകളുടേത് കൃഷി ഓഫീസർമാരും മരങ്ങളുടേത് ഫോറസ്റ്റ് അധികൃതരുമാണ് നിശ്ചയിക്കുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നഷ്ടപരിഹാര നിർണയവും പുനരധിവാസവും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കും.
നിശ്ചയിച്ച നഷ്ടപരിഹാരതുക ഡെപ്യൂട്ടികളക്ടർമാരുടെ അക്കൗണ്ടിൽ എത്തിയതിനു ശേഷം മാത്രമേ ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നൽകുകയുള്ളൂ. ഒഴിയുന്നതിന് 60 ദിവസം വരെ സമയമെടുക്കാം. വിട്ടൊഴിഞ്ഞതിനുശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ നഷ്ടപരിഹാരം അക്കൗണ്ടിൽ എത്തും. അയതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കലും റോഡ് നിർമാണവും ആരംഭിക്കൂ. ജില്ലയിലെ അവികസിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.