നെടുമങ്ങാട്: വീട്ടിൽ കയറി വീട്ടമ്മയെ വാൾ ഉപയോഗി ച്ചു വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വലതു കൈയിൽ ആഴത്തിൽ വെട്ടേറ്റ ഏരുമല കല്ലുവിള വീട്ടിൽ എസ്. ഗീത (48) നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടി. ഗീതയുടെ കൈയിൽ രണ്ടിടത്തായി വെട്ടേറ്റു. 15 തുന്നലുണ്ട്. ഇന്നലെ പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ രണ്ടുപേർ വാതിലിൽ മുട്ടിയപ്പോൾ കതകു തുറക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിച്ചശേഷം ആക്ര മണം നടത്തുകയായിരുന്നു. ഇതു തടുക്കുന്നതിനിടെയാണു ഗീതയുടെ വലതു കൈ യിൽ വെട്ടേറ്റത്.
ഗീതയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവ് ഷാജിയെയും പ്രതികൾ ചവിട്ടി താഴെയിട്ടു. ഇതിനു ശേഷം വീട്ടിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കാതെ വാതിൽ കെട്ടിയശേഷം സ്കൂട്ടറിൽ കയറി അക്രമികൾ സ്ഥലംവിട്ടതായും പരാതിയിൽ പറയുന്നു. മുൻപ് ഗീതയുടെ വീടിനു സമീപം അക്രമികളിൽ ഒരാൾ മദ്യപിച്ച് ബഹളം വയ്ക്കുകയും ഗീതയുടെ മകന്റെ മാല വലിച്ചു പൊട്ടിക്കുകയും ചെയ്ത വിവരം, ഗീതയുടെ മകൻ അക്രമിയുടെ അമ്മയോട് പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വയ്യക്കാവ് സ്വദേശി തുഷാന്തിനെയും ഒപ്പമുണ്ടായിരുന്ന ആളെയും പ്രതിയാക്കി നെടുമങ്ങാട് പോലീസ് കേസെടുത്തു.