അമ്പൂരി ഉരുൾപൊട്ടൽ സിനിമയാകുന്നു
1459528
Monday, October 7, 2024 6:44 AM IST
കാട്ടാക്കട : അമ്പൂരി ഉരുൾപൊട്ടൽ ദുരന്തം സിനിമയാക്കുന്നു. അമ്പൂരിയിൽ ഉരുൾ പൊട്ടലുണ്ടായ മേഖലയ്ക്ക് തൊട്ടടുത്താണ് ചിത്രീകരണം നടത്തുക. വരുന്ന നവംബറിൽ ഉരുൾപൊട്ടലുണ്ടായിട്ട് 23 വർഷം പൂർത്തിയാവും. 2001 നവംബർ ഒമ്പതിനാണ് അമ്പൂരിയിൽ 39 പേരുടെ ജീവനെടുത്ത ഉരുൾ പൊട്ടലുണ്ടായത്.
ഒരു കുടുംബത്തിൽ നിന്ന് മാത്രം 24 പേർ അപകടത്തിൽ മരിച്ചിരുന്നു. പ്രകൃതിയുടെ ശക്തമായ താക്കീതുകൾക്കു മുന്നിൽ അകപ്പെട്ടു പോകുന്ന നിസ്സഹായരായ മനുഷ്യരെയോർത്ത് അസ്വസ്ഥനാവുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ പിൽക്കാലത്ത് ഒരു സിനിമ ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ കഥയായി രൂപപ്പെട്ടതും ഇതേ ജീവിതാവസ്ഥകളാണ്.
കേരളം അഭിമുഖീകരിച്ച പല ദുരന്തങ്ങളും പിന്നീട് ചലച്ചിത്രമായെങ്കിലും ഉരുൾപൊട്ടൽ പ്രമേയമാക്കിയുള്ള ഒരു സിനിമ ആദ്യമായാണ് വരുന്നത്. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമിച്ച് പ്രസാദ് ജി. എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉരുൾപൊട്ടൽ പ്രമേയമാക്കിയ ചിത്രം "നായകൻ പൃഥ്വി' ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും.
ദുരന്തത്തിന്റെ അനുഭവം പേറുന്ന നാട്ടുകാരിൽ ചിലരും ചിത്രത്തിനൊപ്പം നിന്നു. 20 ദിവസത്തോളമാണ് ചിത്രീകരണം പൂർത്തിയാക്കാൻ സമയം വേണ്ടിവന്നത്.
ഉരുൾ പൊട്ടൽ ചിത്രീകരണം തന്നെയാണ് ഏറ്റവും വെല്ലുവിളിയുയർത്തിയതെന്ന് പിന്നണി പ്രവർത്തക്ർ പറയുന്നു. ശ്രീകുമാർ ആർ. നായരാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഷൈജു, അഞ്ജലി പി. സുകുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ, പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, ആരോമൽ പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.