പടക്കശാലയിൽ സ്ഫോടനം: ഒരാളുടെ നില ഗുരുതരം
1436972
Thursday, July 18, 2024 3:22 AM IST
പാലോട്: നന്ദിയോട് പടക്കശാലയിൽ ഉഗ്ര സ്ഫോടനം. ഒരാളുടെ നില ഗുരുതരം.
നന്ദിയോട് ആലമ്പാറ മുരുകാ ഫയർ വർക്സിന്റെ വിൽപ്പന ശാലയിലാണ് ഇന്നലെ രാവിലെ 10.15നു നാടിനെ നടുക്കിയ അത്യുഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം അ ഞ്ചു കിലോമീറ്റർ ചുറ്റളവിൽ കേൾക്കാനിടയായി. ഫയർ വർക്ക് ഉടമ പച്ച പുലിയൂർ ഗിരിജ ഭവനിൽ ഷിബുവിനെ ശരീരമാസകലം പൊള്ളലോടെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ സ്ഫോടനം നടന്ന സമയത്ത് ഷിബു മാത്രമാണ് പടക്കശാലയിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ പടക്കശാലയുടെ സമീപത്തുള്ള അഞ്ചോളം വീടുകളിലെ ചുവരുകളിൽ വിള്ളൽ വീഴുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
ഉഗ്രശബ്ദത്തെ തുടർന്നു സമീപത്തെ വീട്ടിലെ ഗിരിജ എന്ന സ്ത്രീ ബോധരഹിതയായി നിലത്തു വീണു. ഉഗ്രശബ്ദം കേട്ടതിനെ തുടർന്നു സമീപവാസിയായ അജയകുമാർ ഓടിയെത്തിയപ്പോൾ ഷിബു ദേഹമാസകലം പരിക്കുകളോടെ തറയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു.
സംഭവ സ്ഥലത്തുനിന്നു ഗന്ധകം, പൊട്ടാസ്യം, വെടിയുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. ഷിബുവിനു നന്ദിയോട് പുലിയൂരിൽ മറ്റൊരു പടക്കശാല നിലവിലുണ്ട്. ഇവിടെയാണ് പടക്കനിർമാണം നടക്കുന്നത്. അവിടേക്ക് ആവശ്യമായ പൊട്ടാസ്യവും ഗന്ധകവും വെടിയുപ്പും ഇന്നലെ ഇവിടെ എത്തിച്ചതായും രാവിലെ പുലിയൂരിലേക്ക് കൊ ണ്ടു പോകേണ്ടിയിരുന്നെന്നും ഷിബുവിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. മൂന്നു ദിവസങ്ങൾക്കുമുമ്പാണ് സ്ഫോടനം നടന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഷെഡ്ഡിന്റെ പണി പൂർത്തിയാക്കിയത്. സ്ഫോടനത്തിൽ ഷെഡിന്റെ ഷട്ടറുകൾ 50 മീറ്ററോളം ദൂരത്തിൽ ചിതറിത്തെറിച്ച നിലയിലാണ്.
പാലോട് പോലീസ്, ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സ്ഫോടന കാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. നാലുവർഷം മുമ്പ് ഷിബുവിന്റെ പുലിയൂരിലുള്ള പടക്കശാലയിൽ ഒരാൾ പൊള്ളലേറ്റു മരിച്ചിരുന്നു. പരിക്കേറ്റ ഷിബു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.