പൊട്ടിപ്പൊളിഞ്ഞ് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ
1430425
Thursday, June 20, 2024 6:32 AM IST
നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയുടെ സ്ഥിതി പരമ ദയനീയമെന്ന് യാത്രക്കാർ. ഡിപ്പോയ്ക്ക് ഉള്ളിലേക്കു ബസുകൾ കയറ്റി ഇറക്കുന്ന ഗ്രൗണ്ട് കുണ്ടും കുഴികളുമായി തകർന്ന നിലയിലാണ്. കുഴികളിൽപെട്ട് ആടി ഉലഞ്ഞ് മാത്രമേ ഡിപ്പോയ്ക്ക് ഉള്ളിൽ യാത്രക്കാരെ കയറ്റാനായി ബസുകൾ എത്തിക്കാൻ കഴിയൂ.
എന്നാൽ നിറയെ യാത്രക്കാരുമായി മറ്റു പ്രദേശങ്ങളിലും ഡിപ്പോകളിലും നിന്നും എത്തുന്ന ബസുകൾ ഡിപ്പോയ്ക്ക് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഈ കുഴികളിൽ ശക്തിയായി പതിച്ച് ആടി ഉലയേണ്ടി വരും. ഇത് കാരണം ബസിന്റെ പിൻസീറ്റിലെ യാത്രക്കാരിൽ പലർക്കും പരിക്കേൽക്കുന്നത് പതിവാണ്. പലരുടെയും നടുവിന് പരിക്കേറ്റ് ചികിത്സ തേടേണ്ടി വന്നു.
യാത്രക്കാരുടെ നല്ല തിരക്കുള്ള രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയും ഒരു സെക്യൂരിറ്റി ജീവനക്കാരൻ വിസിൽ നൽകി നിയന്ത്രിച്ചാണ് ബസുകളെ പിന്നിലേക്ക് എടുക്കാൻ സഹായിക്കുന്നത്.
എങ്കിൽ പോലും പലപ്പോഴും ഡിപ്പോയ്ക്ക് ഉള്ളിൽ ബ്ലോക്ക് അനുഭവപ്പെടാറുണ്ട്. മഴക്കാലം ആയാൽ ഡിപ്പോയ്ക്ക് ഉള്ളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് വശങ്ങളിലേക്ക് പരന്നൊഴുക്കുകയാണ് പതിവ്. ഈ സമയത്ത് കുഴികളിൽ ബസുകൾ വന്നിറങ്ങുമ്പോൾ കുഴികളിലെ കലങ്ങിയ വെള്ളം വശങ്ങളിലേക്ക് ചിതറി തെറിക്കും.
അശ്രദ്ധരായി നിൽക്കുന്ന യാത്രക്കാരുടെ വസ്ത്രങ്ങൾക്ക് മേൽ ചെളിവെള്ളം മിക്കപ്പോഴും തെറിച്ച് വീഴുക. ഇങ്ങനെ കുഴികളിൽ ബസുകൾ ഇറങ്ങേണ്ടി വരുന്നതിനാൽ ചില ബസുകളുടെ പ്ളേറ്റുകളും തകരാറിൽ ആകുന്നതായി പറയപ്പെടുന്നു.
ഡിപ്പോയുടെ മുറ്റത്ത് അശാസ്ത്രീയമായി തറയോടുകൾ പാകിയതും യഥാസമയങ്ങളിൽ ആവശ്യമായ അറ്റകുറ്റ പണികൾ ചെയ്യാത്തതും കാരണമാണ് തറയോടുകൾ ഇളകി താഴ്ന്ന് കുഴികൾ രൂപാന്തരപ്പെടാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത് .
കഴിഞ്ഞ വർഷം ആദ്യം ഇളക്കി വീണ്ടും പതിച്ച തറയോടുകളാണ് ഇപ്പോൾ ഇളകി ഇങ്ങനെ താഴ്ന്ന കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഡിപ്പോയുടെ മുൻ വശം താഴ്ന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
അതിനാൽ പുറത്തെ വശങ്ങളിൽ നിന്നുള്ള വെള്ളവും മഴക്കാലത്ത് ഡിപ്പോയ്ക്ക് ഉള്ളിലേക്കാണ് ഒഴുകി ഇറങ്ങുക. എന്നാൽ ഈ വെള്ളം വാർന്ന് പോകാനുള്ള സൗകര്യം ഇവിടെയില്ല . സ്ഥലപരിമിതിയാണ് ഡിപ്പോയെ വീർപ്പു മുട്ടിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം.