വിഴിഞ്ഞം : അഭിപ്രായ രൂപീകരണ വേദിയിൽ ഐക്യം
1430421
Thursday, June 20, 2024 6:22 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: "നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം വേണം'-പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പൊതുജനാഭിപ്രായ രൂപീകരണ വേദിയിലെ പൊതു വികാരം ഇതായിരുന്നു. പ്രതിഷേധസ്വരങ്ങൾ ഉയർത്തതേയില്ല,
തുറമുഖ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ വികസനം സംബന്ധിച്ച് പാരിസ്ഥിതിക അനുമതിക്കായുള്ള പരിസ്ഥിതി പൊതു തെളിവെടുപ്പിന്റെ ഇന്നലെ രാവിലെ പത്തിന് ജില്ലാ കളക്ടർ ജറോമിക് ജോർജിൻന്റെ അധ്യക്ഷതയിലായിരുന്നു അഭിപ്രായരൂപികരണം.
വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും, മത വിശ്വാസികളും, ജാതിക്കാരും ഉൾ പ്പെടെആയിരത്തിലധികം പേർ പങ്കെടുത്തു. 80 പേർതങ്ങളുടെ ആവലാതികളും ആശങ്കകളും നിവേദനമായി എഴുതി നൽകിയപ്പോൾ 54 പേർ അഭിപ്രായങ്ങൾ അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചു.
തുറമുഖ നിർമ്മാണത്തിലെ മെല്ലെപ്പോക്കും , പ്രദേശവാസികളുടെ തൊഴിൽ പ്രശ്നങ്ങളും, സർക്കാർ നൽകിയ നഷ്ടപരിഹാരത്തിലെ ഏറ്റക്കുറച്ചിലുകളും, സിഎസ്ആർ ഫണ്ട് വിനിയോഗത്തിലെ അപാകതകളും, പരിസ്ഥിതി പ്രശ്നങ്ങളും , പൊടിപടലം കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന രോഗങ്ങളും, കുടിവെള്ള പ്രശ്നം ഉൾപ്പെടെ നിരവധി പരാതികൾ അധികൃതർക്ക് മുന്നിൽ ജനം നിരത്തി.
എല്ലാത്തരം ആശങ്കകളും സമയബന്ധിതമായി പരിഹാരം കാണുമെന്ന ഉറപ്പും അധികൃതർ നൽകിയാണ് മടങ്ങിയത്. ഒന്നാം ഘട്ട നിർമ്മാണം അവസാനമെത്തി നിൽക്കുന്നതിനിടയിൽ രണ്ടും മൂന്നും ഘട്ടത്തിനായുള്ള പൊതുജനാഭിപ്രായമാണ് ഇന്നലെ നടന്നത്.
തീരശോഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ,മീൻപിടിക്കാൻ വള്ളമിറക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മത്സ്യ ത്തൊഴിലാളികൾ മാനസികകമായി അകൽച്ചയിലായിരന്നു. പാക്കേജിലും നഷ്ടപരിഹാര വിതരണത്തിൽ ഉണ്ടായ അപാകതകളും തൊഴിൽ പ്രശ്നങ്ങളും നിരത്തി നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ അഭിപ്രായരൂപികരണത്തിന് അധികൃതർ തയാറായത്.
ചിലർ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.