ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
1430141
Wednesday, June 19, 2024 5:11 AM IST
തിരുവനന്തപുരം: ഒൻപത് മാസം പ്രായവും നാല് കിലോഗ്രാം മാത്രം തൂക്കവുമുണ്ടായിരുന്ന കുഞ്ഞിൽ സങ്കീർണ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കൽ സംഘം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുട്ടികളിലൊരാളാണ് തിരുവനന്തപുരം സ്വദേശിയായ കാശിനാഥ്.
മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കുഞ്ഞിൽ നടത്തിയ വിശദ പരിശോധനയിൽ കരളില്‍ നിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാളികളില്‍ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയബാധിച്ചതായി കണ്ടെത്തുകയായിരുന്നു. കരളിനകത്തോ പുറത്തോ ഉള്ള പിത്തനാളികളുടെ സാധാരണഗതിയിലുള്ള വികാസം സംഭവിക്കാതിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാവുന്നത്.
ലോകത്തെ ഏകദേശം 70,000 നവജാത ശിശുക്കളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ രോഗാവസ്ഥയാണിത്. കുട്ടിയുടെ ജീവൻ നിലനിർത്താനായി മറ്റ് വഴികളില്ലാതിരുന്ന മെഡിക്കൽ സംഘം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഹെപറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവർ ട്രാന്‍സ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി.യു ഷബീറലി പറഞ്ഞു. കുഞ്ഞിന്റെ പിതാവ് തന്നെ കരൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
എന്നാൽ അമിതഭാരം കാരണം, മെഡിക്കൽ സംഘം നിർദ്ദേശിച്ച കർശനമായ ഭക്ഷണക്രമം പിന്തുടർന്ന് ഒരു മാസം കൊണ്ട് 10 കിലോഗ്രാമോളം ഭാരം കുറച്ചതിന് ശേഷമാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്തക്കുഴലുകൾ വളരെ ചെറുതായതിനാൽ, ശസ്ത്രക്രിയയ്ക്കിടെ രക്തയോട്ടം തടസപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ, ശസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവത്തിന് സാധ്യത ഉണ്ടായിരുന്നിട്ടും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകി. കൂടാതെ, കുഞ്ഞുങ്ങൾക്ക് അണുബാധയ്ക്കും സാധ്യത ഉണ്ടായിരുന്നു. എന്നിരുന്നാലും, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനത്തിലൂടെ എല്ലാ വെല്ലുവിളികളും മറികടന്ന് 10 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമാക്കി.
ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് കാശിനാഥ് ആശുപത്രി വിട്ടു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിൽ കാശിനാഥിന്റെ ഒന്നാം ജന്മദിനം മാതാപിതാക്കൾക്കും മെഡിക്കൽ സംഘത്തിനുമൊപ്പം ആശുപത്രിയിൽ തന്നെ ആഘോഷിച്ചു.