നെടുമങ്ങാട് മേഖലയിലെ റോഡുകൾ പലയിടത്തും തകർന്ന നിലയിൽ
1429971
Monday, June 17, 2024 6:29 AM IST
നെടുമങ്ങാട് : തിരുവനന്തപുരം- തെങ്കാശി പാതയിലെയും നെടുമങ്ങാട് ടൗണിലെയും റോഡുകൾ പൊട്ടി പൊളിഞ്ഞ് കുഴികൾ രൂപപെട്ട് അപകട കെണിയാകുന്നു. തിരക്കേറിയ നെടുമങ്ങാട് പട്ടണത്തിലെ റോഡുകളും തകർന്ന നിലയിലാണ് .കുളവിക്കോണം, ജില്ലാ ആശുപത്രി മുതൽ പഴകുറ്റി വരെയും, തിരുവനന്തപുരം തെങ്കാശി പാതയിൽ കല്ലംമ്പാറ, പഴകുറ്റി പുതിയപാലം ജംഗ്ഷൻ, കൊല്ലംങ്കാവ് വെ-ബ്രിഡ്ജിന് സമീപത്തെ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞത്.
പതിനഞ്ച് വർഷം മുമ്പ് ഓട നിർമാണം കഴിഞ്ഞങ്കിലും അതിന് ശേഷം പിഡബ്ളിയുഡി റോഡിലെ ഓടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാത്തതിനാലാണ് കനത്ത മഴയിൽ വെള്ളം റോഡിലേക്ക് ഒഴുകി റോഡ് പൊട്ടിപ്പൊളിയുന്നത്.
ഓടയിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്തുവെങ്കിൽ മാത്രമേ മഴയത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.
അതോടൊപ്പം പൈപ്പ് പൊട്ടിയാൽ വാട്ടർ അഥോറിറ്റി ജീവനക്കാർ എടുക്കുന്ന കുഴികൾ നടു റോഡിൽ ആയാലും കൃത്യമായി മൂടാതെ പോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
പഴകുറ്റി - വഴയില റോഡിന്റെ പുനരുധാരണം നീളുന്നതിനാൽ റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യണമെന്ന് യാത്രക്കാരും കടയുടമങ്ങളും പറയുന്നു. കഴിഞ്ഞ നെടുമങ്ങാട് അമ്മൻകൊട ദേശീയ ഉത്സവത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ മുടക്കി റോഡ് ടാർ ചെയ്തത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും റോഡുകൾ തകർന്ന് തുടങ്ങി.
തിരുവനന്തപുരം തെങ്കാശി പാതയിൽ കല്ലംമ്പാറയിലും കൊല്ലങ്കാവ് വെബ്രിഡ്ജിന് മുന്നിലും റോഡ് തകർന്ന അവസ്ഥയിലാണ്. മഴ പെയ്താലുണ്ടാകുന്ന വെള്ളക്കെട്ടിൽ ഗതിയറിയാതെ എത്തുന്ന ബൈക്ക് യാത്രികർ അപകടങ്ങളിൽ പെടുന്നത് പതിവാണ്.