വ്യാജ രേഖ ചമച്ച് പാസ്പോർട്ട് തരപ്പെടുത്തിയ കേസ്: മുഖ്യ സൂത്രധാരൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
1429966
Monday, June 17, 2024 6:24 AM IST
കഴക്കൂട്ടം : വ്യാജ രേഖ നിർമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ഉൾപ്പടെ രണ്ടുപേരെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസിലെ പ്രതികൾക്ക് പാസ് പോർട്ട് നൽകിയ സംഘത്തെ സഹായിച്ച് സസ്പെൻഷനിലായ പോലീസുകാരനെയും കേസിൽ പ്രതിചേർത്തു.
വ്യാജരേഖ നിർമിച്ച് നൽകുന്ന കാട്ടാക്കട വിഴാവൂർ കൃപാഭവനിൽ കമലേഷ്(39),കഴക്കൂട്ടം സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപം പ്രശാന്ത് ഭവനിൽ പ്രശാന്ത്(40) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റ്ചെയ്തത്.
ഇവർക്ക് സഹായം ചെയ്ത പോലീസുകാരനായ വെമ്പായം സ്വദേശിയും തുമ്പ പോലിസ് സ്റ്റേഷനിലെ പോലീസുകാരനായ അൻസിൽ അസീസിനെ മൂന്ന് കേസുകളിൽ പ്രതിചേർത്തു. മറ്റു പ്രതികളായ മൺവിളയിൽ ട്രാവൽ ഏജൻസി നടത്തുന്ന മനോജ്, കൊല്ലം സ്വദേശി സുനിൽ എന്നിവർ ഒളിവിലാണ്. പാസ്പോർട്ട് നേടാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായിരുന്നു.
അൻസിൽ പാസാക്കി നൽകിയ രേഖകൾ പാസ്പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നുകയും വീണ്ടും പരിശോധനയ്ക്കായി തുമ്പ പോലീസിന് നൽകുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഒ അൻസിൽ പാസ്പോർട്ട് എടുക്കുവാൻ ഒത്താശ ചെയ്തതായി കണ്ടെത്തിയത്.
മതിയായ രേഖകൾ ഇല്ലാത്ത ക്രിമിനൽ കേസുകളിൽപെട്ട ആളുകൾക്കാണ് പാസ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി മരിച്ചവരുടെ രേഖകൾ ഉൾപ്പെടെഉപയോഗിച്ച് തിരിച്ചറിയൽ രേഖകൾ തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ ഡിജിപിയുടെ ബാഡ്ജ് ഓഫ്ഓണർ അവാർഡും ലഭിച്ച പോലീസുകാരനാണ് അൻസിൽ.
ഇത്തവണത്തെ മുഖ്യമന്ത്രിയുടെ സേവാ മെഡലിനും അപേക്ഷ നൽകിയിരുന്നതായാണ് വിവരം. പാസ്പോർട്ട് വേരിഫിക്കേഷന് പോകുമ്പോൾ കമലേഷ് തയാറാക്കിയ വ്യാജരേഖ ഉപയോഗിച്ച് പാസ്പോർട്ടിന് അപേക്ഷിച്ചവരുടെ ക്ലിയറൻസ് അൻസിൽ ചെയ്തുകൊടുക്കും.
20 പേരുടെ പാസ്പോർട്ടിൽ 15 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ മുൻപ് ജോലി ചെയ്ത പോലീസ് സ്റ്റേഷനുകളിലെ പാസ്പോർട്ട് വെരിഫിക്കേഷൻ പോലീസ് പരിശോധിക്കും. ഒളിവിലായ പോലീസുകാരനെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായി തുമ്പ പോലീസ് പറഞ്ഞു.