ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ മോഷണം: പ്രതികൾ പിടിയിൽ
1429962
Monday, June 17, 2024 6:24 AM IST
നെടുമങ്ങാട് : ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ ഷട്ടർ കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഇരിഞ്ചയം കണ്ണൻകോട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ രാജേഷ് (26) , ചെല്ലാംകോട് വാറുവിളാകത്തു പുത്തൻവീട്ടിൽ അനന്ദു (19) കരിങ്കട കുളവിയോട് സജി ഭവൻ, സജിത്ത് (21)പാളയത്തും മുകൾ അശ്വതി ഭവനിൽ അച്ചു (26) എന്നിവരാണ് പിടിയിലായത്.
18000 രൂപ കവർന്ന പ്രതികൾ സിസിടിവിയും കമ്പ്യൂട്ടറുകളും നശിപ്പിച്ചു. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ അറസ്റ്റോടുകൂടി നിരവധി മോഷണങ്ങൾ തെളിയിക്കുവാൻ നെടുമങ്ങാട് പോലീസിന് സാധിച്ചിട്ടുണ്ട്. വേങ്കവിള ക്ഷീരോൽപാദക സഹകരണസംഘം ഓഫീസ് കുത്തിത്തുറന്ന് 60500 രൂപ മോഷണം ചെയ്ത കേസും, എട്ടാം കല്ല് കിഴക്കേല ശിവക്ഷേത്രത്തിൽ നിന്നും 5000 രൂപയും മൊബൈൽ ഫോണും നിരവധി വെങ്കല വിളക്കുകളും പ്രതികൾ കവർന്നിട്ടുണ്ട്.
കൂടാതെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും നിലവിളക്കുകളും പ്രതികൾ മോഷണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. നെടുമങ്ങാട് സബ് ഇൻസ്പെക്ടർ കെ.എസ്.ധന്യ, എസ്ഐ രവീന്ദ്രൻ, എസ്ഐ സുരേഷ് കുമാർ, എസ്സിപിഒ ബിജു, ശ്രീജിത്ത്, എസ്ഐ ഷിബു, സജു, എസ്സിപിഒ മാരായ സതികുമാർ, ഉമേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.