കാഞ്ഞിരംപാറയിലും പരിസരത്തും മാലിന്യ നിക്ഷേപം രൂക്ഷം
1429961
Monday, June 17, 2024 6:24 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കാഞ്ഞിരംപാറ ഭാഗത്ത് മാലിന്യപ്രശ്നം രൂക്ഷമായി. പ്രധാന റോഡിന്റെ വശത്തെ 11 കെവി ടവറിനു സമീപത്താണ് മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നത്.
സമീപത്തുകൂടി കിള്ളിയാര്‍ കടന്നുപോകുന്നുണ്ട്. മാലിന്യം കൂമ്പാരം കൂടിയതോടെ ഇവ കിള്ളിയാറ്റിലേക്ക് ഇറങ്ങിത്തുടങ്ങിയിട്ടുമുണ്ട്.
ചാക്കുകെട്ടുകളിലാക്കിയ മാലിന്യങ്ങളും ചക്ക, പച്ചക്കറി എന്നിവയുടെ അവശിഷ്ടങ്ങളും അറവുമാലിന്യവും മത്സ്യാവശിഷ്ടങ്ങളും എന്നുവേണ്ട പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍, കേടായ വീട്ടുപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ നിക്ഷേപിക്കുന്നുണ്ട്.
മരുതംകുഴി പാലത്തിന്റെ ഒരുവശത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. വാഹനത്തിലൂടെ പോകുമ്പോള്‍ വലിച്ചെറിയുന്ന മാലിന്യവും ഇക്കൂട്ടത്തിലുണ്ട്. രാത്രിയോടടുത്ത് മാലിന്യം നിക്ഷേപിക്കാന്‍ വേണ്ടി മാത്രം വാഹനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
എന്നാല്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച് മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
രാവിലെയും വൈകുന്നേരങ്ങളിലും റോഡില്‍ തിരക്കായതിനാല്‍ മാലിന്യനിക്ഷേപം ഉണ്ടാകാറില്ല. രാത്രി കഴിഞ്ഞു പുലർച്ചെവരെയുള്ള സമയങ്ങളിലാണ് ഇവ വലിച്ചെറിയുന്നത്. മാലിന്യം കുന്നുകൂടിയതോടെ സമീപത്തെ കച്ചവടക്കാര്‍ ദുരിതത്തിലായെന്ന പരാതിയും ഉയരുന്നു.
തിരുവനന്തപുരം നഗരസഭാ അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.