രണ്ട് അന്തർദേശീയ തുറമുഖങ്ങളുടെ സംഗമസ്ഥലമായി വിഴിഞ്ഞം
1429960
Monday, June 17, 2024 6:24 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: പ്രകൃതിദത്ത ആഴമേറിയ കടൽത്തീരത്ത് രണ്ട് അന്തർദേശീയ തുറമുഖങ്ങളുടെ സംഗമസ്ഥലമായി വിഴിഞ്ഞം. കഷ്ടിച്ച് മുന്നൂറ് മീറ്ററിനുള്ളിൽ രണ്ട് അന്തർദേശിയ തുറമുഖങ്ങൾ പ്രവർത്തിക്കുന്ന അപൂർവ ബഹുമതിയും ഇനി മുതൽ വിഴിഞ്ഞത്തിന് സ്വന്തമാകും. രണ്ടും കേരള സർക്കാരിന്റെ കീഴിലെന്ന പ്രത്യേകതയുമുണ്ട് .
എല്ലാവിധ അംഗീകാരത്തിൽ പതിറ്റാണ്ടുകളായി നിലനില്കുന്ന തുറമുഖത്തിനുപരി പുതിയതായി നിർമാണം തുടരുന്നതുറമുഖത്തിനും കസ്റ്റംസ് നോട്ടിഫിക്കേഷൻ ലഭിച്ചതോടെയാണ് ഈ അപൂർവ ബഹുമതിക്ക് വിഴിഞ്ഞം അർഹമായത്.
ഏതു തരം വിദേശ കപ്പലുകളെ തുറമുഖത്ത് അടുപ്പിച്ച് ചരക്ക് ഗതാഗതം സുഗമാക്കാനും ക്രൂസ് ടെർമിനൽ എന്ന പേരിൽ സഞ്ചാരകപ്പലുകളെ അടുപ്പിക്കാൻ ഉൾപ്പെടെഒരേ അധികാരമുള്ളതാണ് രണ്ട് തുറമുഖങ്ങളും.
കസ്റ്റംസ്, ഇമിഗ്രേഷൻ, ഐസിപി, ഐഎസ്പിഎസ് ഉൾപ്പെടെ എല്ലാവിധ അംഗീകാരമുള്ള വിഴിഞ്ഞം തുറമുഖത്ത് വർഷങ്ങൾക്ക് മുൻപെ ചരക്ക് കപ്പൽ അടുത്തിരുന്നു. ലോകം ചുറ്റുന്ന കടൽ സഞ്ചാരികളുമായി നിരവധി കപ്പൽ ഭീമൻമാരും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട് ദൗത്യം പൂർത്തിയാക്കി മടങ്ങിയിട്ടുണ്ട്.
പഴം ,പച്ചക്കറി , പല ചരക്ക്, മറ്റ് ഉല്പന്നങ്ങൾ എന്നിങ്ങനെയുള്ളവമാലിയിലേക്ക് കയറ്റി അയച്ചിരുന്നതും വിഴിഞ്ഞം തുറമുഖം വഴിയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എവർ ഗ്ലോവ്ഉൾപ്പെടെ നൂറ് കണക്കിന് കൂറ്റൻ കപ്പലുകൾ ജീവനക്കാരെ കയറ്റിയിറക്കാൻ ഇവിടെ വന്ന് മടങ്ങി വിഴിഞ്ഞം എന്നപേര് ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.
എന്നാൽ വാർഫിന്റെ നീളക്കുറവും ഓഖിക്ക് ശേഷമുള്ള കടലിളക്കത്തിൽ മൗത്തിൽ മണൽ അടിഞ്ഞതും വാർഫിൽ കൂറ്റൻ കപ്പൽ അടുപ്പിക്കുന്നതിന് തടസമായി. മണൽമാറ്റാനും വാർഫിന്റെ നീളം കൂട്ടാനുമുള്ള അധികൃതരുടെ തീരുമാനം തുറമുഖത്തിന്റെ വികസനത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
നിലവിലുള്ള വിഴിഞ്ഞം തുറമുഖത്തിന് ഏറെ അടുത്താണ് അദാനിക്ക് നിർമാണ ചുമതലയുള്ള അന്താരാഷ്ട്രതുറമുഖം യാഥാർഥ്യമാകുന്നത്. നിലവിൽ കസ്റ്റംസ് നോട്ടിഫിക്കേഷനിൽ പതിനാല് കിലോമീറ്റർ ഇക്കണോമിക്കൽ സോൺ വരുന്ന മേഖലയിലാണ് പുതിയ തുറമുഖവും.
എന്നാൽ അടിസ്ഥാന സൗകര്യത്തിലും 'തൊഴിലവസരങ്ങളിലും ഓഫീസ് സംവിധാനങ്ങളിലും, സാമൂഹ്യ പ്രതിബന്ധതയിലും അന്തർദേശിയ നിലവാരം പുലർത്തുന്ന വൻകിട തുറമുഖമാണ് ഉടൻ യാഥാർഥ്യമാകാൻ പോകുന്നതും.
അത്യാധുനീക സംവിധാനമുള്ള ക്രെയിനുകളും 800 മീറ്റർ വരുന്ന വാർഫും ഒന്നിലധികം കൂറ്റൻ കപ്പലുകളെ ഒരേ സമയം അടുപ്പിക്കാനുള്ള ശേഷിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ ( വിസിൽ) മേൽനോട്ടത്തിൽ വരുന്ന അന്താരാഷ്ട്ര തുറമുഖത്തിനുണ്ട്.
ഈ മാസം മുതൽ തുടരുമെന്നറിയിച്ച ട്രയൽ റണ്ണും കഴിഞ്ഞ് അന്താരാഷ്ട്ര തുറമുഖ പ്രവർത്തനം പൂർണതോതിൽ എത്തുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായക്കും അടിമുടി മാറ്റമുണ്ടാകും.