എച്ച്ആര്‍എംഎസ് സംവിധാനം വന്നിട്ടും റവന്യു വകുപ്പില്‍ സ്ഥലംമാറ്റത്തിനു കാത്തിരിപ്പ് തുടരുന്നു
1429675
Sunday, June 16, 2024 6:42 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് വേണ്ടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ എച്ച്ആര്‍എംഎസ് വന്നിട്ടും റവന്യു വകുപ്പിലെ സ്ഥലംമാറ്റത്തില്‍ മാത്രം ഒരു മാറ്റവും ഉണ്ടാവുന്നിലെന്നു പരാതി. കമ്പ്യൂട്ടര്‍ അധിഷ്ടിത സ്ഥലം മാറ്റം നടപ്പാക്കുന്നതിനു മുമ്പ് സ്ഥലമാറ്റക്കാര്യത്തില് രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍വീസ് സംഘടനകളുടേയും അനാവശ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നു . ഇതിന് ഒരു പരിധി വരെ മാറ്റം വരുത്തുന്നതാണ് എച്ച്ആര്എംഎസ്എന്ന് കരുതിയിരുന്ന ജീവനക്കാര്‍ ഇന്ന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി.
റവന്യു വകുപ്പില്‍ സ്ഥാനക്കയറ്റവും, സ്ഥലം മാറ്റവും എച്ച്ആര്‍എംഎസ് പോര്‍ട്ടലിലൂടെയാണ് നടത്തി വരുന്നത്. റവന്യു വകുപ്പിലെ എന്‍ട്രി കേഡര്‍ ആയ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം ജില്ലാ തലത്തിലാണ്. എന്നാല്‍ സീനിയര്‍ ക്ലാര്‍ക്ക് തസ്തിക മുതല്‍ സംസ്ഥാന തലത്തിലാണ് സ്ഥാനക്കയറ്റവും, സീനിയോറിറ്റിയും പരിഗണിക്കുന്നത്.
അതായത് തിരുവനന്തപുരം ജില്ലയില്‍ ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥി സീനിയര്‍ ക്ലാര്‍ക്ക് ആകുമ്പോള്‍ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്ക് പോകേണ്ടി വരും. പിന്നീട് തെക്കന്‍ ജില്ലകളിലും, മാതൃ ജില്ലകളിലും ഒഴിവ് വരുന്ന ക്രമത്തില്‍ ആണ് മാറ്റി നിയമിക്കുക.
ഇത് തന്നെയാണ് വില്ലേജ് ഓഫീസര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയ തസ്തികകളിലേയും അവസ്ഥ. സാധാരണ ഗതിയില്‍ റവന്യു വകുപ്പില്‍ വിരമിക്കലിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസം കൂടുമ്പോള്‍ കുറച്ചുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാറുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.
ഡപ്യൂട്ടി കളക്ടര്‍ മുതല്‍ ,സീനിയര്‍ ക്ലാര്‍ക്ക് വരെ യുള്ള തസ്തികകളില്‍ ഇത് ക്രമമായി നടക്കുമായിരുന്നു. എച്ച്ആര്‍എംഎസ് പ്രാവര്‍ത്തികമാകും മുന്‍പ് സ്ഥാനക്കയറ്റം ലഭിച്ച് വടക്കന്‍ ജില്ലകളിലേയ്ക്ക് പോയിരുന്ന ഉദ്യോഗസ്ഥര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ച കഴിഞ്ഞാലുടന്‍ മാതൃ ജില്ലയിലേക്കോ,
തെക്കന്‍ ജില്ലയില്‍ സൗകര്യപ്രദമായ സ്ഥലത്തോ മാറ്റം നല്കുമ്പോള് പരിഗണിക്കണം എന്ന് അപേക്ഷ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ സൗകര്യ പ്രദമായ ജില്ലകളില്‍ തൊട്ടടുത്ത ലിസ്റ്റ് ഇറങ്ങുമ്പോള്‍ മാറ്റി നിയമനം ലഭിക്കുമായിരുന്നു. എന്നാല്‍ എച്ച്ആര്‍എംഎസ് പ്രാവര്‍ത്തികമാക്കിയതിനെ തുടര്‍ന്ന് വിദൂര ജിലുകളിലേയ്ക്ക് സ്ഥലം മാറ്റപ്പെടുന്നവര്‍ക്ക് തിരിച്ച് വരുന്നതിനുള്ള അപേക്ഷ നൽകാൻ വര്‍ഷങ്ങള്‍തന്നെ കാത്തിരിക്കേണ്ടി വരുന്നു.
2022 ജൂണ്‍, ജൂലൈ മാസങ്ങളില്‍ എച്ച്ആര്‍എംഎസ് വഴി നടത്തിയ സ്ഥലം മാറ്റം ജീവനക്കാരെ ഏറെ കഷ്ടപ്പെടുത്തിയിരുന്നു. ആദ്യം ഒരു ജില്ലയിലേയ്ക്ക് സ്ഥലംമാറ്റപ്പെട്ടവര്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും രണ്ടും മൂന്നും ജില്ലകള്‍ക്ക് അപ്പുറത്തേയ്ക്ക് സ്ഥലം മാറ്റപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും ഇവര്‍ക്ക് മാതൃ ജില്ലകളിലേയ്ക്കോ, സമീപ ജില്ലകളിലേക്കോ സ്ഥലം മാറ്റം ലഭിച്ചിട്ടില്ല.
എച്ചആര്എംഎസ് സംവിധാനത്തില്‍ ഓരോ ആറ് മാസം കൂടുമ്പോള്‍ എങ്കിലും പുതുതായി സ്ഥലം മാറ്റപ്പെടുന്ന, സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കുന്നതിന് സൗകര്യം ഒരുക്കി നല്‍കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം.
നിലവിലെ സാഹചര്യത്തില്‍ വിരമിക്കാന്‍ രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം കാലാവധി ഉള്ളവരെ മാത്രമാണ് തിരികെ മാതൃ ജില്ലയില്‍ എത്തുന്നതിന് പ്രത്യേക പരിഗണന നല്കി വരുന്നത്. എന്നാല്‍ വിരമിക്കാന്‍ ഒരു വര്‍ഷം പോലും ഇല്ലാത്ത പലരും ഇപ്പോഴും ഇതരജില്ലകളില്‍ സേവനം ചെയ്തു വരുന്നു.
2024 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും എന്ന് നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലം മാറ്റം ജൂണ്‍ ആയിട്ടും പ്രാഥമിക ലിസ്റ്റ് പോലും പ്രസിദ്ധികരിച്ചിട്ടില്ല. 2025 മേയ്, ജൂണ്‍, മാസങ്ങളില്‍ വിരമിക്കുന്നവര്‍ക്ക് സേവനത്തിന്റെ അവസാന കാലത്ത് പോലും മാതൃ ജില്ലയില്‍ എത്താന്‍ സാധിക്കാതെ പോകുന്നസ്ഥിതിയാണെന്നും ഇതിനു മാറ്റമുണ്ടാകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.