ഭിക്ഷാടനത്തിന്റെ മറവിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ആന്ധ്രാ സ്വദേശിയും കൂട്ടാളിയും പിടിയിൽ
1429472
Saturday, June 15, 2024 6:27 AM IST
വിതുര: ഭിക്ഷാടനത്തിന്റെ മറവിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിയേയും കൂട്ടാളിയെയും നാട്ടുകാർ പിടികൂടി. നകസാനി പെഡ ഈശ്വരപ്പ (63) നെയും കൂട്ടാളി രേവണയെയുമാണ് പിടികൂടിയത്.
വിതുര തോട്ടുമുക്കിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടുമുക്ക് ഹൽവാപ്പുര ഷാൻ മൻസിലിൽ ഷാനിന്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കവെയാണ് ഈശ്വരപ്പ പിടിയിലാകുന്നത്.
രാവിലെ രക്ഷിതാക്കൾ മൂത്ത കുട്ടിയെ സ്കൂളിലേക്ക് പോകാൻ തയാറാക്കുന്നതിനിടെ ഉമ്മറത്തേക്ക് ഇഴഞ്ഞു വന്ന ഇളയകുട്ടിയെയാണ് ഇവർ കടത്താൽ നോക്കിയത്. ഭിക്ഷയെടുക്കാനെന്ന വ്യാജേനെ എത്തിയ ഇയാൾ വീടിന്റെ പരിസരത്ത് ആളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുട്ടിയുടെ കൈയിൽ പിടിക്കുകയായിരുന്നു. ഇതു കണ്ട രക്ഷിതാക്കൾ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. ഇയാളുടെ ബാഗിൽ കത്തി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇതിനിടയിൽ പുലർച്ചെയുള്ള ബസിൽ ഇയാൾ ഉൾപ്പടെ രണ്ടുപേർ വന്നിറങ്ങിയതായി സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. തുടർന്ന് ആനപ്പെട്ടി പ്ലാന്തോട്ടം റോഡിൽ വച്ചാണ് രേവണയെ പിടി കൂടിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോയി സ്വർണം അപഹരിക്കാനുള്ള ശ്രമമാകാമെന്ന് വിതുര സിഐ പറഞ്ഞു.