വയോധികനെ അടിച്ചു കൊന്നയാൾക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും
1429471
Saturday, June 15, 2024 6:22 AM IST
തിരുവനന്തപുരം: വാടക വീട് ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ട വീട്ടുടമയായ വയോധികനെ ഇരുന്പ് പൈപ്പ് കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം.
നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനനാണ് പ്രതിയെ ശിക്ഷിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മലയിൻകീഴ് തിരുമല പുത്തൻകാവ്, കക്കോട്ടുകോണം കുളത്തിൻകര പുത്തൻ വീട്ടിൽ മാടൻ വിനേഷ് എന്ന വിനേഷാണ് കേസിലെ പ്രതി.
മലയിൻകീഴ് വിളവൂർക്കൽ കവലോട്ടുകോണം ഉദയഭവനിൽ കൃഷ്ണൻ കുട്ടിയെയാണ് പ്രതി തലയ്ക്കടിച്ച്് കൊന്നത്. കൃഷ്ണൻകുട്ടിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു പ്രതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രതി വീടു മാറി കൊടുത്തിരുന്നില്ല.
നിരന്തരം കൃഷ്ണൻ കുട്ടി വീട് മാറണമെന്ന ആവശ്യവുമായി പ്രതിയെ സമീപിച്ചതാണ് പ്രകോപനത്തിന് കാരണം. 2012 ഡിസംബർ 13 ന് വൈകുന്നേരം 5.30 നാണ് കൃഷ്ണൻ കുട്ടി ആക്രമിക്കപ്പെട്ടത്. ഒന്പതു ദിവസത്തിനു ശേശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം നടന്നത്. പിഴത്തുക പ്രതി അടയ്ക്കുകയാണെങ്കിൽ അത് കൊല്ലപ്പെട്ട കൃഷണൻകുട്ടിയുടെ മകൻ ഉദയകുമാറിനു നൽകണം.
പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ ജയിലിൽ പ്രതിക്ക് കിട്ടുന്ന വേതനത്തിൽ നിന്ന് ഒരു ലക്ഷം രൂപ എടുത്ത് കോടതി ഉത്തരവ് നടപ്പാക്കാനും ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രവീണ് കുമാർ ഹാജരായി.