നിയമലംഘന മീൻ പിടിത്തക്കാരെ തടയാൻ ഉദ്യോഗസ്ഥർക്ക് മടിയെന്ന് ആക്ഷേപം
1429466
Saturday, June 15, 2024 6:22 AM IST
വിഴിഞ്ഞം: ട്രോളിംഗ് നിരോധനം പ്രമാണിച്ച് വിഴിഞ്ഞത്ത് നൂറ് കണക്കിന് വള്ളങ്ങൾ എത്തിയെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ രംഗത്തിറങ്ങുന്നില്ലെന്ന് ആക്ഷേപം.
ലൈസൻസ് ഇല്ലാതെയും വ്യാജ രജിസ്ട്രേഷനിലും തമിഴ്നാട്ടിൽ നിന്നുമായി നിരവധി വള്ളങ്ങൾ മീൻ പിടിക്കാൻ ഇറങ്ങുന്നതായി അധികൃതർ പറയുന്നു. എന്നാൽ ഭവൻ ഓഫീസർമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥരാണ് നടപടിയെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ.പകൽ ഡ്യൂട്ടി സമയം കഴിഞ്ഞാൽ ഇവരുടെ സേവനം ലഭിക്കാത്തതാണ് പ്രശ്നം. രാത്രിയിലും പുലർച്ചെയുമാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ നടക്കാറുള്ളത്.
ഈ സമയങ്ങളിൽ കുറ്റക്കാരെ പിടികൂടാൻ നിയമപരമായി അധികാരമില്ലാത്ത മറൈൻഎൻ ഫോഴ്സ്മെന്റിനെയാണ് അധികൃതർ ചുമതലപ്പെടുത്താറ്. പലപ്പോഴും നിയമലംഘകരുമായുള്ള തർക്കത്തിനും ഇത് ഇടവരുത്താറുണ്ട്.
ഇവരെ കണ്ടെത്തി ലൈസൻസ് റദ്ദാക്കുക പിഴയീടാക്കുക എന്നിങ്ങനെയുള്ള നിയമ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ഇൻബോണ്ടിംഗ് ഉദ്യോഗസ്ഥർക്കാണ്. വിഴിഞ്ഞം തുറമുഖത്ത് ആയിരക്കണക്കിന് വള്ളങ്ങൾ നങ്കൂരമിട്ടിരിക്കുന്നതിനാൽ സേനാ വിഭാഗങ്ങളുടെ ബോട്ടുകളെയും ബാധിച്ചു.