അരുൺ ബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1429462
Saturday, June 15, 2024 6:22 AM IST
നെടുമങ്ങാട്: കുവൈറ്റിൽ ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി അർപിച്ചു.
നെടുമ്പാശേരി വിമാന താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വൈകുന്നേരം നാലിന് നെടുമങ്ങാട് പൂവത്തൂരിലുള്ള അരുൺ ബാബുവിന്റെ ഭാര്യാവീട്ടിലെത്തിച്ചു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ ഭാര്യ വിനിതയും മക്കളായ അഷ്ടമിയും , അമയ്യയും ബന്ധുക്കളും അലമുറയിട്ട് കരഞ്ഞു. കണ്ടു നിന്നവരും വിങ്ങി പൊട്ടി.
പൂവത്തൂരിലെ വീട്ടിൽ പത്തുമിനിട്ടോളം നീണ്ട പൊതുദർശനത്തിൽ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രി ജി. ആർ. അനിൽ, ജി. സ്റ്റീഫൻ എംഎൽഎ, നെടുമങ്ങാട് ആർഡിഒ, തഹസീൽദാർ, രാഷ്ട്രീയ പൊതു മണ്ഡലങ്ങളിലെ പ്രമുഖർ നാട്ടുകാർ, ബന്ധുക്കൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് മൃതദേഹം ഉഴമലക്കൽ കുര്യാത്തിയിലുള്ള അരുൺ ബാബുവിന്റെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മയും സഹോദരനും താമസിക്കുന്നതിവിടെയാണ്. പത്തു വർഷം മുമ്പ് മരിച്ച പിതാവ് ബാബുവിനെ അടക്കിയതിനു സമീപത്തായാണ് അരുണിനും അന്ത്യ വിശ്രമമൊരുക്കിയത്. വൈകുന്നേരം അഞ്ചിന് കുര്യാത്തിയിലെത്തിച്ച മൃതദേഹം 5.30 ഓടെ സംസ്കരിച്ചു.
അരുണിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയൊരു ജനകൂട്ടമാണ് ഇവിടെ ഉണ്ടായിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ അരുണിന് വേണ്ടപ്പെട്ടവർ ഏറെയും ജന്മനാടുകൂടിയായ കുര്യാത്തിയിൽ എത്തിയിരുന്നു.
ജില്ല കളക്ടർ, സബ് കളക്ടർ, മുൻ എംഎൽഎമാരായ കെ.എസ്.ശബരീനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, വിതുര ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ലളിത തുടങ്ങി നാനാതുറകളിൽ പെട്ടവർ ഇവിടെയുമെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
കുവൈത്തിൽ എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്ത വാർത്ത അറിഞ്ഞതുമുതൽ ബന്ധുക്കൾ അരുൺ ബാബുവിനെ ഫോണിൽ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.
ഫോൺ ബെല്ലടിക്കുന്നതു മാത്രമല്ലാതെ അപ്പുറത്ത് ആരും അറ്റൻഡ് ചെയ്തില്ല. അരുൺ ബാബു ഉൾപ്പെടെയുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിനു സമീപം ആണ് മാതാവിന്റെ സഹോദരി താമസിച്ചിരുന്നത്.
മണി എക്സ്ചേഞ്ച് കമ്പനിയിൽ ഡപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന മാതാവിന്റെ സഹോദരി എം.എസ്.ഷീജയാണ് അരുണിനെ കുവൈറ്റിലേക്ക് കൊണ്ട് പോയത്. ഇപ്പോൾ നാട്ടിലുണ്ടായിരുന്ന ഇവർ സുഹൃത്തുക്കളോട് അരുൺ ബാബുവിനെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചു വിവരമെത്തുന്നത്.
മരണ വാർത്ത അറിഞ്ഞതോടെ നാട്ടുകാർ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ വീടും നാടും കണ്ണീർക്കടലായിമാറിയിരുന്നു . നാട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അരുൺ ബാബു എട്ടു വർഷം കമ്പനിയിൽ ജോലി ചെയ്തു.
കോവിഡ് സമയം നാട്ടിൽ തിരിച്ചെത്തി. പിന്നീട് എട്ട് മാസം മുൻപ് പുതിയ വീസയിലാണ് വീണ്ടും കുവൈറ്റിൽ എത്തുന്നത്. മാർച്ചിൽ അവധിക്കായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കുടുംബത്തിന്റെ അത്താണിയെ ആണ് അരുൺ ബാബുവിന്റെ മരണത്തിലൂടെ വീട്ടുകാർക്ക് നഷ്ടമാകുന്നത്. അഞ്ച് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെടുമ്പോൾ കുടുംബം അരുൺബാബുവിന്റെ തണലിലായി. ബംഗളുരുവിൽ നഴ്സിംഗം പഠനത്തിനിടെ പനി ബാധിച്ച് സഹോദരി അർച്ചനയും മരിച്ചു.
വലിയമ്മയുടെ മകൾ ആതിര മരിച്ചതിന്റെ ഒരു വർഷം ഇന്നലെ ആയിരുന്നു. ഇതിന് തലേദിവസം ആണ് കുവൈറ്റിലെ തീപിടിത്തത്തിൽ അരുൺ ബാബുവും മരിക്കുന്നത്.