വഴിയോര കച്ചവടം നടത്തുന്ന നിർധന വനിതയെ ഒഴിപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
1415987
Friday, April 12, 2024 6:20 AM IST
തിരുവനന്തപുരം: കണ്ണമൂല പാലത്തിനു സമീപം അഞ്ചുവർഷമായി വഴിയോര കച്ചവടം നടത്തുന്ന നിർധന വനിതയെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള നഗരസഭാ തീരുമാനം നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഉപജീവന മാർഗമായ കടയ്ക്കു പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഒഴിപ്പിക്കരുതെന്നും പരാതിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷം മാത്രമേ ഉചിതമായ തീരുമാനമെടുക്കാവൂവെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവിൽ പറയുന്നു.
നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയായ കണ്ണമൂല തോട്ടുവരമ്പത്ത് വീട്ടിൽ എസ്. അനിത വഴിയോര കച്ചവടം നടത്തുന്ന സ്ഥലം കോർപ്പറേഷന്റെ അധീനതയിലുള്ളതാണെന്നും പരാതിക്കാരിക്ക് തിരിച്ചറിയൽ കാർഡോ ലൈസൻസോ നൽകിയിട്ടില്ലെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
2021-22 ൽ നഗരസഭ നടത്തിയ വഴിയോര കച്ചവടക്കാരുടെ സർവേയിൽ അനിതയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സർവേക്ക് നഗരസഭാ കൗൺസിലിന്റെ അംഗീകാരം കിട്ടിയിട്ടില്ല. അനിത കച്ചവടം നടത്തുന്ന സ്ഥലത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. ഉള്ളൂർ തോടിന്റെ പുനരുദ്ധാരണം നടന്നുവരികയാണ്. തോടിന്റെ ഭിത്തി നിർമിക്കാനും തോട്ടിലേക്ക് ജെസിബി ഇറക്കി ശുചീകരണം നടത്താനും വഴിയോര കച്ചവടം മാറ്റേണ്ടതുണ്ട്. വാർഡ് കൗൺസിലർ ഇക്കാര്യം നിർദേശിച്ചിട്ടുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.
എന്നാൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നില്ലെന്നും തന്റെ കട കാരണം ഗതാഗത കുരുക്കുണ്ടാകുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.