നഗരസഭ പരിധിയിലെ മാലിന്യം : സര്‍വേയ്ക്ക് തുടക്കമായി
1396141
Wednesday, February 28, 2024 5:50 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ മാലിന്യത്തിന്റെ അളവ് അറിയാനുള്ള സര്‍വേയ്ക്ക് തുടക്കമായി. നഗരസഭയില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും പ്രത്യേകതയും കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴി ലോകബാങ്ക് സഹായത്തോടെയാണ് തിട്ടപ്പെടുത്തുന്നത്.
വിവിധ തരം മാലിന്യങ്ങളുടെ അളവും സ്വഭാവവും തിരിച്ചറിയുക, സംസ്കരണ സാങ്കേതിക വിദ്യ വികസിപ്പിക്കുക, പുന:ചംക്രമണത്തിലൂടെയും പുന:രുപയോഗത്തിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കുക മുതലായവയാണ് സര്‍വേയുടെ ലക്ഷ്യങ്ങള്‍.
വീടുകള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മാലിന്യം ഉത്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സര്‍വേയുടെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കും. മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് മാനുവല്‍ വോളിയം രണ്ട് അനുസരിച്ച് ഖരമാലിന്യ സംസ്കരണ ആസൂത്രണത്തിന്റെ അവശ്യ ഘടകങ്ങളിലൊന്നാണ് മാലിന്യ അളവ് വിലയിരുത്തല്‍.
സര്‍വേയുടെ അടിസ്ഥാനത്തില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
സര്‍വേയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് നിര്‍വഹിച്ചു. ആദ്യ സാന്പിള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം. നഗരസഭ കൗണ്‍സിലര്‍ എസ്. ഷാമില, പിഎച്ച്ഐ ടി.എസ്.രമ്യശ്രീ, കഎസ്ഡബ്ല്യുഎംപി യൂണിറ്റിലെ എന്‍വയോണ്‍മെന്റല്‍ എൻജിനീയര്‍ ആതിര വിജയന്, എന്‍വയോണ്‍മെന്റല്‍ എക്സ്പര്‍ട്ട് എംഎസ് ഷീബ എന്നിവര്‍ പങ്കെടുത്തു.