പ്രതികൾ കോടതിയിൽ കീഴടങ്ങി
1301499
Saturday, June 10, 2023 12:04 AM IST
വിഴിഞ്ഞം : അഥിതി തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കോടതിയിൽ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി ടിസി 74/188/1 ൽ ഷാനു മാഹീൻ, അട്ടക്കുളങ്ങര പാരഡൈസ് കോമ്പൗണ്ടിൽ ടിസി 39 / 1024 ഗ്രൗണ്ട് ഫ്ലോറിൽ ഷെമീർ എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതി ഏഴിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡു ചെയ്തു.
കഴിഞ്ഞ മാസം 27 ന് രാത്രി പന്ത്രണ്ടിന് വെങ്ങാനൂർ നെല്ലിവിളയിൽ മുപ്പതുപേർ താമസിക്കുന്ന ക്യാമ്പിലാണ് സംഘം തട്ടിപ്പിനായെത്തിയത്. ചീട്ടുകളി കണ്ടുപിടിക്കാൻ എത്തിയ പോലീസാണെന്ന് പരിചയപ്പെടുത്തിയ ആറംഗ സംഘം തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കി. സംശയം തോന്നിയ തൊഴിലാളികൾ എതിർത്തതോടെ ഓടിയ തട്ടിപ്പുകാരിൽ പശ്ചിമ ബംഗാൾ ഗംഗാറാം പൂർ സ്വദേശി നൂറിലം മിയ, ചാലകൊത്തുവാൾ തെരുവിൽ ശ്രീഹരി എന്നിവരെ അന്നു തന്നെ പിടികൂടിയിരുന്നു.
കേസെടുത്ത വിഴിഞ്ഞം പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഷെമീറും, ഷാനുവും കോടതിയിൽ കീഴടങ്ങുന്നത്. ചാല, ഉള്ളൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ക്യാമ്പുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമെന്ന് പോലീസ് പറയുന്നു. ഉത്തരേന്ത്യൻ തൊഴിലാളികൾക്കായി ചാലയിൽ മീൻ വിൽപ്പന കേന്ദ്രം നടത്തുന്ന ഷെമീൻ അതിഥി തൊഴിലാളികളായ മൂന്ന് പേരെ സഹായികളായി നിർത്തി. ക്യാമ്പുകളിൽ മീൻ എത്തിച്ച് നൽകി അവിടന്ന് രഹസ്യങ്ങൾ മനസിലാക്കുന്ന സംഘം രാത്രികാലങ്ങളിൽ പോലീസ് ചമഞ്ഞ് പണം തട്ടുകയായിരുന്നു. ഉത്തരേന്ത്യക്കാരെയും കൂട്ടുപിടിച്ചുള്ള തട്ടിപ്പായതിനാൽ മറ്റ് ക്യാമ്പുകളിലെ തൊഴിലാളികളും കാര്യമറിഞ്ഞിരുന്നില്ല. വെങ്ങാനൂരിൽ ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി നടത്തി ധൃതി പിടിച്ചുള്ള പരിശോധനയാണ് സംശയത്തിനിടവരുത്തിയത്. രക്ഷപ്പെട്ടവരിൽ ഒരാളെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോസിൽ ഒരു പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന തോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.