വെള്ളറട : തെക്കൻ കുരിശുമല 66-ാമത് തീർഥാടനത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. രണ്ടാംഘട്ട തീർഥാടനം ഏപ്രിൽ ആറ്,ഏഴ് (പെസഹവ്യാഴം, ദു:ഖവെള്ളി) തീയതികളിൽ നടക്കും. 19-ന് ആരംഭിച്ച ഒന്നാംഘട്ട തീർഥാടനത്തിന് ലക്ഷക്കണക്കിന് തീർഥാടകരാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പ്രവഹിച്ചത്. തമിഴ്നാട് ഭാഗത്തെ പത്തുകാണി ആറുകാണി വഴിയായി ഇത്തവണ ആയിരക്കണക്കിന് തീർഥാടകർ നെറുകയിലെത്തി. ഇന്നലെ രാവിലെ ആറിന് സംഗമവേദിയിൽ പ്രഭാതവന്ദനം, സങ്കീർത്തന പാരായണവും ഏഴിന് ഫാ. രതീഷ് മാർക്കോസ് കാർമികനായ ദിവ്യബലിയും നടന്നു. ഒന്‍പതിന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിച്ചു.
നെറുകയിൽ രാവിലെ 6.30 നും 10 നും ഉച്ചകഴിഞ്ഞ് മൂന്നിന് കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നൊവേന, ദിവ്യബലി എന്നിവ നടന്നു. ഫാ. അജീഷ് ക്രിസ്തു, ഫാ.ജസ്റ്റിൻ ഫ്രാൻസിസ് എന്നിവർ കാർമികരായിരിന്നു. നാലിനുള്ള സമാപന ദിവ്യബലിക്ക് റവ.ഡോ. ഗ്രിഗറി ആർബി മുഖ്യകാർമികനായി.തുടർന്ന് കൊടിയിറക്കും നടത്തി.
ആരാധനാ ചാപ്പലിൽ ആറിനും 12 നും 3 നും ദിവ്യകാരുണ്യാരാധന, ആശീർവാദം, ദിവ്യബലി, കരുണകൊന്ത, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാൾഎന്നിവ നടന്നു.
11.30 ന് സംഗമവേദിയിൽ ലത്തീൻ ഭാഷയിൽ നടത്തിയ ആഘോഷമായ ദിവ്യബലിക്ക് മൈനർ സെമിനാരി റെക്ടർ ഡോ.ക്രിസ്തുദാസ് തോംസണ്‍ മുഖ്യകാർമികത്വം വഹിച്ചു. രണ്ടിന് പാളയം കത്തീഡ്രൽ ക്വയർ അവതരിപ്പിച്ച ക്രിസ്തീയ സംഗീതാർച്ചനയ്ക്ക് ഒവിആർ ടീം നേതൃത്വം നൽകി. നാലിന് സംഗമവേദിയിൽ സമാപന ദിവ്യയ്ക്ക് മോണ്‍. ഡോ.വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി.
5.30 ന് സമാപന സമ്മേളനം മോണ്‍.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. മോണ്‍.വിൻസെന്റ് കെ.പീറ്റർ അധ്യക്ഷതവഹിച്ചു. ഡോ.അലോഷ്യസ് സത്യനേശൻ, ഫാ.രതീഷ് മർക്കോസ്, വിവിധ കമ്മിറ്റികളിലെ ചെയർമാൻമാർ, കണ്‍വീനർമാർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഉപഹാര സമർപ്പണവും നടന്നു. ജനറൽ കോ-ഓർഡിനേറ്റർ ടി.ജി.രാജേന്ദ്രൻ സ്വാഗതവും ജനറൽ സെക്രട്ടറി സാബുകുരിശുമല നന്ദിയും പറഞ്ഞു.