സൂര്യഗായത്രി കൊലക്കേസ്: വിധി 30ന്
1280623
Friday, March 24, 2023 11:26 PM IST
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയെ കൊലപ്പെടുത്തിയതു ക്രമിനല്‍ സ്വഭാവമുളള പ്രതിയുടെ വിവാഹ ആലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടാണെന്നു പ്രോസിക്യൂഷന്. കേസിന്റെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കിയത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 30 നു കേസില്‍ വിധി പറയും.
കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം കത്തി പിടിച്ചു വാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന് ശക്തിയായി എതിര്‍ത്തു. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയര്‍ത്തിയായിരുന്നു പ്രതിഭാഗം വാദം.
സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണ് പ്രതിയുടെ കൈയിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നല്കിയ മൊഴി പ്രോസിക്യൂഷന് കോടതിയില്‍ വായിച്ചു. കൊലപാതകത്തിനു ശേഷം പ്രതി ഒളിച്ചിരുന്ന സമീപത്തെ ടെറസില്‍നിന്നു പ്രതിയെ പിടികൂടി കൊണ്ട് വന്നവരോട് പ്രതി, താന്‍ സൂര്യഗായത്രിയെ കൊല്ലാനാണ് വന്നതെന്ന് സമ്മതിച്ച മൊഴിയും പ്രോസിക്യൂഷന് വാദമായി ഉന്നയിച്ചു.
കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ് പിയുമായ ബി.എസ്. സജിമോന്‍ നല്കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണായക തെളിവായി മാറി.
ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 കുത്തുകള്‍ കുത്തിയത്. പക അടങ്ങാത്ത പ്രതി സൂര്യഗായത്രിയുടെ തല ചുമരില്‍ പിടിച്ച് ഇടിച്ചും ഗുരുതര പരിക്കേല്‍പ്പിച്ചു.
തലയിലെ മുറിവും നെഞ്ചിലും അടിവയറ്റിലുമേറ്റ മാരക മുറിവുകളാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അക്രമം തടയാന്‍ ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അതിന് തുനിഞ്ഞ സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛന് ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.