തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിൽ. 11 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. നിലവിൽ നാലു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. നഗരത്തിൽ വീട്ടമ്മ ക്രൂരമായി ആക്രമണത്തിനിരയായി ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിനെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷ്ണറേറ്റിലേയ്ക്ക് ഉൾപ്പെടെ ഇന്നലെ മാർച്ചു നടത്തി.
49 കാരിയായ വീട്ടമ്മ അക്രമിക്കപ്പെട്ട കേസിൽ സംഭവത്തിൽ പ്രതിയെ പിടികൂടുന്നതിനോ പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കണ്ടെത്താനോ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിൽ പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ്എച്ച്ഒമാരെ ഉൾപ്പെടുത്തി നാലു സംഘമായാണ് കേസ് അന്വേഷിക്കുന്നത്. ഇതുകൂടാതെ ഷാഡോ പോലീസും അന്വേഷണവുമായി രംഗത്തുണ്ട്.വീട്ടമ്മയുടെ പരിചയക്കാർ ആരെങ്കിലുമാണോ അക്രമത്തിന് പിന്നിൽ എന്നതും പോലീസിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടുന്നു. ആക്രമണത്തിനു പിന്നാലെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല.
സംഭവം നടന്ന സ്ഥലത്തും സമീപത്തുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് കഴിഞ്ഞ ദിവസവും ശേഖരിച്ചു.ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ അക്രമം നടന്നതിനു തൊട്ടുപിന്നാലെ പ്രദേശത്തു കൂടി ബെക്കിൽ ഹെൽമെറ്റ് ധരിച്ച് ഒരാൾ കടന്ന് പോകുന്നത് കാണുന്നുണ്ടെങ്കിലും ഈ ബൈക്കിന്റെ നന്പർ പ്ലേറ്റും ഇയാളുടെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമല്ല.
കഴിഞ്ഞ 13 ന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ മരുന്ന് വാങ്ങാനായി ഇരുചക്രവാഹനത്തിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്രചെയ്തതത്.
ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വീട്ടമ്മ പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മീഷണർ സസ്പെന്ഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ പോലീസിന് വീഴ്ച വരുത്തിന എന്നാരോപിച്ച് മഹിളാ മകാണ്ഗ്രസ് പ്രവർത്തകർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് വഴുതക്കാട്ട് തടഞ്ഞു.പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചാ പ്രവർത്തകർ ഇന്നലെ പേട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി. പിന്നീട് റോഡ് ഉപരോധിച്ചു.
കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
പാറ്റൂരിൽ വീട്ടമ്മ അക്രമത്തിനിരയായ സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മഹിളാ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
വീട്ടമ്മയ്ക്ക് നേരെ നടന്ന അക്രമത്തെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ജില്ലയിൽ നിരന്തരമുണ്ടാകുന്ന സ്ത്രീപീഢനങ്ങൾക്കെതിരെ നടപടിയെടുക്കാതെ നിസഹായതയിലാണ് പോലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരെ അക്രമമുണ്ടായാൽ അവർതന്നെ പ്രതിയെ പിടികൂടേണ്ട ഗതികേടിലാണ് തലസ്ഥാനമെന്ന് ഡി സിസി പ്രസിഡന്റ് പാലോട് രവി കുറ്റപ്പെടുത്തി.മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ഷാമില ബീഗം, അനിത, സുനിതാ വിജയൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷീല, ബീന അജിത്, ഷീലാ രമണി, വീണാ എസ്. നായർ, സുപ്രിയ, സരോജം, സിത്താര, ലേഖ, ഓമന ബെൻസി, എം അനിത, ഫാത്തിമ, കൃഷ്ണവേണി, തുഷാര തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധപ്രകടനമായി എത്തിയ മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ വിമൻസ് കോളജിന് സമീപം ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു.