സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിസ്മയങ്ങളുടെയും അദ്ഭുതങ്ങളുടെയും ചെപ്പുതുറന്നു ഡോ. പ്രശാന്ത് ചന്ദ്രന്. ഇന്നലെ വഴുതക്കാട് ശ്രീമൂലം ക്ലബില്‍ നടന്ന പ്രശാന്ത വിസ്മയം 2023 പരിപാടിയില്‍ സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ സാക്ഷിയാക്കിയാണ് പ്രശാന്ത് ചന്ദ്രന് എന്ന അതുല്യ പ്രതിഭ ആദരിക്കപ്പെട്ടത്. ശാരീരിക, മാനസിക പരിമിതികളെ അവിശ്വസനീയമായ കഴിവുകളിലൂടെ തോല്‍പ്പിച്ച് ഖ്യാതി നേടിയ ഡോ. പ്രശാന്ത് ചന്ദ്രനു പുതുതായി ലഭിച്ച 17 ലോക റി ക്കാർഡുകളാണ് ഇന്നലെ ശ്രീമൂലം ക്ലബില്‍ സമ്മാനിച്ചത്. നിംസ് മെഡിസിറ്റി ചെയര്മാന് എം.എസ്. ഫൈസല്‍ ഖാന് അധ്യക്ഷനായിരുന്ന പരിപാടിയുടെ ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ നിര്‍വഹിച്ചു.
കരമന സ്വദേശിയായ അച്ഛന് ചന്ദ്രനും അമ്മ സുഹിദയും സഹോദരി പ്രിയങ്കയും അടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം. മൂന്നു ദേശീയപുരസ് കാരങ്ങളും, പത്തിലധികം ലോക റിക്കാർഡുകളും മുന്നൂറിലധികം പുരസ്കാരങ്ങളും ഇതിനോടകം പ്രശാന്ത് സ്വന്തമാക്കിയിട്ടുണ്ട്.
നിരവധി ശാരീരിക മാനസിക വെല്ലുവിളികളുമായി പിറന്ന പ്രശാന്ത് ചുവടുവച്ചത് അതിജീവനത്തിന്റെ പാതയിലൂടെയായിരുന്നു. കണക്കില്‍ കാട്ടുന്ന വേഗം, കീബോര്‍ഡ് വായിക്കാനുള്ള കഴിവ്, ഒരിക്കല്‍ മനസില്‍ പതിയുന്ന കാര്യങ്ങള്‍ പിന്നീട് അതേരീതിയില്‍ ഓര്‍മിച്ചെടുക്കാനുള്ള കഴിവ്, അന്തരീക്ഷ താപനില കൃത്യമായി പറയാനുള്ള കഴിവ് എന്നിവയെല്ലാം പ്രശാന്തിനെ വേറിട്ടു നിര്‍ത്തി. എഡി ഒന്നു മുതല്‍ 10 കോടി വര്‍ഷത്തെ ഏതു തീയതി നല്കിയാലും അത് ഏതു ദിവസമാണെന്നു പറയാനുള്ള കഴിവാണ് അതില്‍ പ്രധാനം. 55 ശതമാനം മാനസിക വെല്ലുവിളിനേരിടുന്ന പ്രശാന്തിന് കേഴ്വിക്കുറവും സംസാര വൈകല്യവും 100 ശതമാനം കാഴ്ചക്കുറവുമുണ്ടെന്നാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്.
ഇന്നലെ വൈകുന്നേരം നടന്ന പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി പ്രഫ.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു.
ഐ.ബി.സതീഷ് എംഎല്‍എ, നിംസ് മെഡിസിറ്റി ചെയര്മാന് എം.എസ്. ഫൈസല്‍ ഖാന്, രാഹുല്‍ ഈശ്വര്‍, ചലച്ചിത്ര താരം പ്രേം കുമാര്‍, എലിസബത്ത് ആന്റണി, ഡോ. ജോര്‍ജ് ഓണക്കൂര്‍, മറിയ ഉമ്മന്‍ തുടങ്ങിയ പ്രമുഖരാണ് ഡോ. പ്രശാന്ത് ചന്ദ്രന് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
സ്നേഹ സാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്, ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 എ, നിംസ് മെഡി സിറ്റി, റോട്ടറി ക്ലബ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പ്രശാന്തവിസ്മയം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും ആകര്‍ഷകമായ സമ്മാനങ്ങളും നൽകി.