വിഴിഞ്ഞം: കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ വിഴിഞ്ഞത്ത്സമാധാന സന്ദേശവുമായി ആർച്ച് ബിഷപ് ഡോ.സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി.
സംഘർഷാവസ്ഥക്ക് പരിഹാരം, സമാധാനം, സമരങ്ങളിലെ ജനകീയ ആവശ്യങ്ങളുടെ പരിഹാരം എന്നിവ മുൻ നിർത്തിയായിരുന്നു ഇന്നലെ ദൗത്യസംഘം സന്ദർശനം നടത്തിയത്. ആർച്ച് ബിഷപ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗിഗോറിയോസ്, പാളയം ഇമാം ഡോ വി.പി.സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ , മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ് യൂഹാനോൻ മാർ പോളികാർപ്പസ്, ശിവഗിരി ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്.
സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ച സംഘം മുല്ലൂരിലെ സമരപന്തലുകളിൽ എത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടോടെ അതിജീവന സമര പന്തൽ സ്ഥിതി ചെയ്യുന്ന മുല്ലൂരിൽ എത്തിയ സംഘത്തെ സമരസമിതിക്കാർ എതിരേറ്റു.
മത്സ്യത്തൊഴിലാളികൾക്കു കൂടി പ്രയോജനകരമായതും നാടിന്റെ വികസനലക്ഷ്യം മുൻനിർത്തിയുമുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് ദൗത്യ സംഘത്തിലെ മാർ ബർണബാസ് മെത്രാപ്പോലീത്ത, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,ഡോ വി.പി. സുഹൈബ് മൗലവി,സ്വാമി അശ്വതി തിരുനാൾ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ പറഞ്ഞു. പുരോഗതിക്കൊപ്പം ദേശവാസികളുടെ നന്മയുമാണ് ആഗ്രഹിക്കുന്നത്. എല്ലാവരേയും വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും ഇവർ കൂട്ടിച്ചേർത്തു.